ഡാളസ്: ട്വന്‍റി20 ലോകകപ്പിന് ആവേശകരമായ തുടക്കം. ഹൈ സ്കോറിങ് ത്രില്ലർ കണ്ട ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ യുഎസ്എ അയൽക്കാരായ ക്യാനഡയെ ഏഴ് വിക്കറ്റിനു പരാജയപ്പെടുത്തി.
ടോസ് നഷ്ടപ്പെട്ടെങ്കിലും ആദ്യം ബാറ്റ് ചെയ്ത ക്യാനഡ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് അടിച്ചെടുത്തു. പതിനാല് പന്ത് ബാക്കി നിൽക്കെയാണ് യുഎസ്എ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നത്.
44 പന്തിൽ 61 റൺസെടുത്ത ഓപ്പണർ നവനീത് ധലിവാൽ ക്യാനഡയുടെ ടോപ് സ്കോററായി. 31 പന്തിൽ 51 റൺസെടുത്ത നിക്കൊളാസ് കിർട്ടൺ, 16 പന്തിൽ 32 റൺസെടുത്ത് പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ശ്രേയസ് മോവ എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ.
യുഎസ്എയ്ക്ക് ഓപ്പണർമാരായ സ്റ്റീവൻ ടെയ്‌ലർ (0), ക്യാപ്റ്റൻ മൊനാങ്ക് പട്ടേൽ (16) എന്നിവരെ വേഗത്തിൽ നഷ്ടമായി. പക്ഷേ, മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ആൻഡ്രീസ് ഗൗസും (46 പന്തിൽ 65) ആറോൺ ജോൺസും (40 പന്തിൽ പുറത്താകാതെ 94) ചേർന്ന് ജയം ഉറപ്പാക്കുകയായിരുന്നു.
നാല് ഫോറും പത്തു സിക്സും ഉൾപ്പെട്ടതായിരുന്നു ആറോൺ ജോൺസിന്‍റെ തകർപ്പൻ ഇന്നിങ്സ്. ജോൺസ് തന്നെയാണ് പ്ലെയർ ഓഫ് ദ മാച്ച്.