രാജ്‌കോട്ട്: ഇന്ത്യയിലെ പ്രധാന ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റായ വിജയ ഹസാരെ ട്രോഫിയിൽ ഹരിയാന ചാംപ്യൻമാർ. ഫൈനലിൽ രാജസ്ഥാനെ 30 റൺസിനാണ് അവർ കീഴടക്കിയത്. രാജസ്ഥാന്‍റെ മുൻ ക്യാപ്റ്റൻ അശോക് മെനേരിയയാണ് ഇത്തവണ ഹരിയാനയെ നയിച്ചത് എന്നത് കൗതുകമായി.
ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹരിയാന നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ 48 ഓവറിൽ 257 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ഓപ്പണർ അങ്കിത് കുമാർ (88), ക്യാപ്റ്റൻ അശോക് മെനേരിയ (70), എന്നിവരുടെ അർധ സെഞ്ചുറികളാണ് ഹരിയാനയെ മികച്ച സ്കോറിലെത്തിച്ചത്. ഇടങ്കയ്യൻ പേസർ അനികേത് ചൗധരി രാജസ്ഥാനു വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.
രാജസ്ഥാൻ ഓപ്പണർ അഭിജിത് തോമറും (106) വിക്കറ്റ് കീപ്പർ കുനാൽ സിങ് റാത്തോഡും (79) മികച്ച പ്രകടനം നടത്തിയെങ്കിലും മറ്റു ബാറ്റർമാർക്ക് അവസരത്തിനൊത്ത് ഉയരാനായില്ല. ഹരിയാനയ്ക്കു വേണ്ടി സുമിത് കുമാറും ഹർഷൽ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.