

വിനേഷ് ഫോഗട്ടിന്‍റെ ഏഷ്യന്‍ ഗെയിംസ് സ്വപ്നങ്ങള്‍ തകര്‍ന്നു; സെമി ഫൈനലിൽ തോറ്റു
ന്യൂഡൽഹി: സുപ്രീംകോടതിയില്‍ നിന്നും പ്രത്യേക അനുമതി നേടി ഗോദയിലിറങ്ങിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് യോഗ്യത ട്രയൽസിൽ തിരിച്ചടി. ശനിയാഴ്ച നടന്ന വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലെ ആവേശം നിറഞ്ഞ സെമിഫൈനല്‍ പോരാട്ടത്തില്‍ മീനാക്ഷി ഗോയറ്റിനോട് വിനേഷ് പരാജയപ്പെടുകയായിരുന്നു.
ഈ വര്‍ഷം അവസാനം ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലേക്കുള്ള വിനേഷിന്‍റെ തിരിച്ചുവരവ് പ്രതീക്ഷകൾക്കാണ് കോട്ടം സംഭവിച്ചിരിക്കുന്നത്. നേരത്തെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍, കടുത്ത ആക്രമണം അഴിച്ചുവിട്ട നിഷുവിനെ തന്‍റെ പരിചയസമ്പത്ത് ഉപയോഗിച്ച് പരാജയപ്പെടുത്തിയാണ് വിനേഷ് സെമിഫൈനലില്‍ കടന്നിരുന്നത്.
ശനിയാഴ്ച രാവിലെ ഭാരപരിശോധന വേളയിലാണ് വലിയ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പാരീസ് ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ 50 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി വിനേഷിനെ 50 കിലോഗ്രാമില്‍ മാത്രമേ മത്സരിക്കാന്‍ അനുവദിക്കൂ എന്ന് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നിലപാടെടുത്തു.
തനിക്ക് താല്പര്യമുള്ള വിഭാഗത്തില്‍ മത്സരിക്കാന്‍ അനുവദിക്കാതെ ഫെഡറേഷന്‍ തന്നോട് വിവേചനം കാണിക്കുകയാണെന്ന് ആരോപിച്ച് വിനേഷ് ശക്തമായി പ്രതിഷേധിച്ചതോടെ ഡബ്ല്യുഎഫ്ഐ പ്രസിഡന്‍റ് സഞ്ജയ് സിങ് ഇടപെട്ടാണ് വിനേഷിന് 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ അനുമതി നൽകുകയായിരുന്നു. തുടര്‍ന്ന് 53.9 കിലോഗ്രാം ഭാരം രേഖപ്പെടുത്തിയ വിനേഷിനെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ആദ്യ റൗണ്ട് പിന്നിട്ടതിനു പിന്നാലെ റിവ്യൂ മോണിറ്ററിൽ തകരാർ നേരിട്ടതിനെ തുടർന്ന് 10 മിനിറ്റ് മത്സരം നിർത്തിവച്ചിരുന്നു. തുടർന്നുള്ള മത്സരത്തിൽ 0-5 ന് വിനേഷ് പിന്നിലായി. എന്നാൽ പിന്നീട് ശക്തമായി മുന്നേറിയ താരത്തിന്‍റെ പോയിന്‍റിനെ ചൊല്ലി റഫറിമാർ തർക്കിക്കുകയും ഒടുവിൽ വിനേഷിന് അനുകൂലമായി മാറി. ഇതോടെ താരം 6-5 ന് മുന്നിലെത്തി.
മത്സരത്തിലെ ഒഫിഷ്യൽസിന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ച് വിനേഷിന്‍റെ ഭർത്താവ് സോംവീർ രതി കോർട്ടിൽ അതിക്രമിച്ച് കയറിയത് വലിയ തർത്തിന് വഴിവച്ചു. ദൃശ്യങ്ങൾ പുനപരിശോധിക്കാൻ ഉദ്യോഗസ്ഥാർ തയാറായവാതെ വന്നതോടെ റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് സഞ്ജയ് സിങും സംഘവും വിനേഷിന്‍റെ ക്യാംപുമായി രൂക്ഷമായ തർക്കമുണ്ടായി. ഇതിനെല്ലാം ശേഷവും ശക്തമായ കളിച്ച വിനേഷ് ഒടുവിൽ 7-6 ന് പരാജയപ്പെടുകയായിരുന്നു. സെമിയിലെ തോല്‍വിയോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള വിനേഷിന്‍റെ അവസരം നഷ്ടമായി.