അഹമ്മദാബാദ്: ഐപിഎല്ലിൽ എണ്ണായിരം റൺസ് മറികടക്കുന്ന ആദ്യ ബാറ്റർ എന്ന റെക്കോഡ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ വിരാട് കോലി സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിനെതിരായ എലിമിനേറ്റർ മത്സരം ഐപിഎല്ലിൽ കോലിയുടെ 252ാം മത്സരമായിരുന്നു. ഇതിലാണ് സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ കോലി 24 പന്തിൽ 33 റൺസാണു നേടിയത്.
2008ലെ ആദ്യ ഐപിഎൽ സീസൺ മുതൽ ആർസിബിയുടെ സ്റ്റാർ ബാറ്ററാണ് കോലി. ഇതിനകം എട്ടു സെഞ്ചുറികളും 55 അർധ സെഞ്ചുറികളും ഐപിഎല്ലിൽ നേടിയിട്ടുണ്ട്.
222 ഐപിഎൽ മത്സരം കളിച്ച പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശിഖർ ധവനാണ് റൺവേട്ടയിൽ രണ്ടാം സ്ഥാനത്ത്. ഈ സീസണിന്‍റെ ഭൂരിഭാഗവും പരുക്ക് കാരണം നഷ്ടമായ ധവൻ ഇതുവരെ 6769 റൺസ് നേടിയിട്ടുണ്ട്. 257 മത്സരം കളിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 6628 റൺസുമായി മൂന്നാം സ്ഥാനത്തും. ഈ സാഹചര്യത്തിൽ സമീപ വർഷങ്ങളിലൊന്നും കോലിയുടെ റെക്കോഡ് തകരാനും സാധ്യതയില്ല.