കേരളത്തിന്‍റെ ക്രിക്കറ്റ് സ്വപ്നങ്ങൾ പിച്ചവച്ച തലശേരിയിലെ സ്റ്റേഡിയം | Video
ഇന്ത്യൻ ദേശീയതയുടെ പോലും പ്രതീകമായി മാറിയ കായിക വിനോദമാണ് ക്രിക്കറ്റ്. കേരളത്തിൽ ആദ്യമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച സ്ഥലം തലശേരിയും. ഇന്നത്തെ വി.ആർ. കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയമായിരുന്നു അതിന്‍റെ വേദി. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാന സമയത്ത് സർ ആർതർ വെല്ലസ്ലിയാണ് തലശേരിയിലൂടെ കേരളത്തിനു ക്രിക്കറ്റ് പരിചയപ്പെടുത്തുന്നത്. ചരിത്രമുറങ്ങുന്ന ഈ സ്റ്റേഡിയം ഇന്നു തലശേരിയുടെ കായികപൈതൃകത്തിന്‍റെ കൂടി പ്രതീകമാണ്.
തലശ്ശേരിയിലെ വി.ആർ. കൃഷ്ണയ്യര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്‍റെ ഉടമസ്ഥാവകാശം മുനിസിപ്പാലിറ്റിക്കു ലഭിക്കുന്നതോടെ തലശേരിയിലെ കായികപ്രേമികളുടെ നിരവധി നാളുകളായുള്ള ആവശ്യം കൂടിയാണ് യാഥാര്‍ത്ഥ്യമായത്. ഒന്നര നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ളതാണ് തലശേരിയിലെ നഗരസഭാ സ്റ്റേഡിയം. ഇതു നഗരസഭയുടെ പക്കൽ തന്നെ നിലനിർത്തുക എന്ന ലക്ഷ്യമാണ് സാക്ഷാത്കരിക്കുന്നത്. സ്റ്റേഡിയത്തിന്‍റെ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനം മുതല്‍കൂട്ടാകുമെന്നാണ് തലശേരി എംഎൽഎയും കേരള നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീർ പ്രകടിപ്പിക്കുന്ന പ്രതീക്ഷ.
കേരളത്തിന്‍റെ ക്രിക്കറ്റ് സ്വപ്നങ്ങൾ പിച്ചവച്ച തലശേരിയിലെ സ്റ്റേഡിയം
പാട്ടവ്യവസ്ഥയിലാണ് സ്റ്റേഡിയം മുനിസിപ്പാലിറ്റിക്കു കൈമാറുന്നത്. സ്പീക്കർ എ.എൻ. ഷംസീറിന്‍റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്‍റെ ചേംബറില്‍ റവന്യൂ, കായിക വകുപ്പുമന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
കായിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് ഭൂമി പാട്ടത്തിന് മുനിസിപ്പാലിറ്റിക്ക് കൈമാറുന്നത്. റവന്യൂ, സ്പോര്‍ട്സ് വകുപ്പുകളുടെ പ്രതിനിധികളെ സ്റ്റേഡിയം മാനേജ്മെന്‍റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. കായിക വകുപ്പിന്‍റെ പരിപാടികള്‍ക്ക് സ്റ്റേഡിയം സൗജന്യ നിരക്കില്‍ ലഭ്യമാക്കാമെന്നാണ് ധാരണ.
നവീകരിച്ച സ്റ്റേഡിയം 2019 നവംബർ 19നാണ് എ.എൻ. ഷംസീർ കായികപ്രമേകൾക്കായി തുറന്നു കൊടുത്തത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഡിയം നവീകരണം പൂർത്തിയാക്കിയത്. ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ അംഗവും, രാജ്യത്തിന്‍റെ ശ്രദ്ധയാകർഷിച്ച ന്യായാധിപനുമൊക്കെയായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സ്മാരകം കൂടിയാണ് ഇന്ന് ഈ സ്റ്റേഡിയം.