

ഷായ് ഹോപ്പ്
വാംഖഡെ: നേപ്പാളിനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് വിജയം. നിശ്ചിത 20 ഓവറിൽ നേപ്പാൾ ഉയർത്തിയ 134 റൺസ് വിജയലക്ഷ‍്യം വെസ്റ്റ് ഇൻഡീസ് 15.2 ഓവറിൽ 9 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഇതോടെ വെസ്റ്റ് ഇൻഡീസ് സൂപ്പർ എട്ടിലേക്ക് യോഗ‍്യത നേടി.
44 പന്തിൽ 5 ബൗണ്ടറിയും 3 സിക്സും അടക്കം 61 റൺസ് നേടിയ ക‍്യാപ്റ്റൻ ഷായ് ഹോപ്പിന്‍റെ പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഷായ് ഹോപ്പിനു പുറമെ ഷിമ്രോൺ ഹെറ്റ്മെയർ 32 പന്തിൽ 46 റൺസ് നേടി പുറത്താവാതെ നിന്നു.
ദീപേന്ദ്ര സിങ് ഐറി
ആകെ ഓപ്പണിങ് ബാറ്റർ ബ്രാണ്ടൻ കിങ്ങിന്‍റെ വിക്കറ്റ് മാത്രമാണ് ടീമിന് നഷ്ടമായത്. ബ്രാണ്ടൻ 17 പന്തിൽ നിന്നും 22 റൺസ് നേടിയെങ്കിലും നന്ദൻ യാദവിന് വിക്കറ്റ് നൽകി മടങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ബ്രാണ്ടൻ കിങ്ങും ഷായ് ഹോപ്പും ടീമിന് നൽകിയത്.
ആദ‍്യ വിക്കറ്റിൽ തന്നെ 43 റൺസ് ചേർക്കാൻ ടീമിന് സാധിച്ചു. രണ്ടാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ വിജയലക്ഷ‍്യം മറികടക്കാൻ സാധിച്ചു. നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത നേപ്പാൾ ദിപേന്ദ്ര സിങ് ഐറി (47 പന്തിൽ 58) നേടിയ ഭേദപ്പെട്ട പ്രകടനത്തിന്‍റെ മികവിലാണ് വെസ്റ്റ് ഇൻഡീസിനെതിരേ 133 റൺസ് അടിച്ചെടുത്തത്. വെസ്റ്റ് ഇൻഡീസിനു വേണ്ടി ജേസൺ ഹോൾഡർ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്കീൽ ഹൊസൈൻ, മാത‍്യു ഫോർഡെ, റോസ്റ്റൺ ചേസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിക്കറ്റ് വീഴ്ത്തിയ മാത‍്യു ഫോർഡെയുടെ ആഹ്ളാദ പ്രകടനം
ടൂർണമെന്‍റിലെ തുടർച്ചയായ മൂന്നാം ജയമാണ് വെസ്റ്റ് ഇൻഡീസ് ഞായറാഴ്ച നേപ്പാളിനെതിരേ കുറിച്ചത്. ആദ‍്യ മത്സരത്തിൽ സ്കോട്ട്ലൻഡും രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടുമായിരുന്നു വെസ്റ്റ് ഇൻഡീസിന്‍റെ എതിരാളികൾ.