

വെസ്റ്റ് ഇൻഡീസ് ടീം
കോൽക്കത്ത: സ്കോട്ട്ലൻഡിനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് വിജയത്തോടെ തുടക്കം. കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 35 റൺസിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്. ഷിമ്രോൺ ഹെറ്റ്മെയറുടെ മിന്നൽ ബാറ്റിങ് പ്രകടനവും റൊമാരിയോ ഷെപ്പേർഡിന്‍റെ ഹാട്രിക്ക് പ്രകടനത്തിന്‍റെ മികവിലാണ് വെസ്റ്റ് ഇൻഡീസ് സ്കോട്ട്ലൻഡിനെ പരാജയപ്പെടുത്തിയത്.
വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ സ്കോട്ട്ലൻഡ് 18.5 ഓവറിൽ 147 റൺസിന് ഓൾഔട്ടായിരുന്നു. നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് അടിച്ചെടുത്തത്. 5 പന്തിൽ 6 സിക്സും 2 ബൗണ്ടറിയും ഉൾപ്പടെ 64 റൺസ് നേടിയ ഷിമ്രോൺ ഹെറ്റ്മെയറാണ് വെസ്റ്റ് ഇൻഡീസിന്‍റെ ടോപ് സ്കോറർ.
ഹെറ്റ്‌മെയറിനു പുറമെ ബ്രാണ്ടൻ കിങ് 35 റൺസും റൊവ്മാൻ പവൽ 14 പന്തിൽ 24 റൺസെടുത്ത് മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. ക‍്യാപ്റ്റൻ ഷായ് ഹോപ് ഇത്തവണ നിരാശപ്പെടുത്തി. 22 പന്തിൽ 19 റൺസ് നേടാനെ താരത്തിന് സാധിച്ചുള്ളൂ. സ്കോട്ട്ലൻഡിനു വേണ്ടി ബ്രാഡ് കറി രണ്ടും ഒലിവർ ഡേവിഡ്സൻ, മൈക്കൽ ലീസ്ക്, എസ്. ഷരീഫ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് മോശം തുടക്കമാണ് ഓപ്പണർമാരായ ഷായ് ഹോപ്പും ബ്രാണ്ടൻ കിങ്ങും നൽകിയത്. ഒന്നാം വിക്കറ്റ് 54 റൺസ് കൂട്ടുകെട്ട് ഉയർന്നെങ്കിലും പവർപ്ലേയിൽ റൺസ് ഉയർത്താൻ ഇരുതാരങ്ങൾക്കും സാധിച്ചില്ല. പവർപ്ലേ പൂർത്തിയായപ്പോൾ 33 റൺസ് മാത്രമാണ് സ്കോട്ട്ലൻഡിനെതിരേ വെസ്റ്റ് ഇൻഡീസിന് അടിച്ചെടുക്കാനായത്.
പിന്നീട് മൈക്കൽ ലീസ്ക് ഷായ് ഹോപ്പിനെ ക്ലീൻ ബൗൾഡാക്കുകയും ബ്രാണ്ടൻ കിങ് ഒലിവർ ഡേവിഡ്സന്‍റെ പന്തിൽ പുറത്താകുകയും ചെയ്തതോടെ ടീം പ്രതിരോധത്തിലായെങ്കിലും മൂന്നാം വിക്കറ്റിൽ ഹെറ്റ്മെയർ- റൊവ്മാൻ പവൽ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ സ്കോർ ഉയർന്നു. 171 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ പവൽ അധിക നേരം ക്രീസിൽ നിന്നില്ലെങ്കിലും റൺസ് ഉയർത്താൻ കഴിഞ്ഞു. പിന്നാലെയെത്തിയ ഷെർഫെയ്ൻ റൂഥർഫോർഡും (13 പന്തിൽ 26) വെടിക്കെട്ട് കാഴ്ചവച്ചതോടെ സ്കോട്ട്ലൻഡിനെതിരേ തരക്കേടില്ലാത്ത സ്കോർ ഉയർത്താൻ വെസ്റ്റ് ഇൻഡീസിനായി.