

സ്റ്റുവർട്ട് ബിന്നി, ധുരന്ധർ
രാജ‍്യമൊട്ടാകെ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് ആദിത‍്യ ധർ സംവിധാനം ചെയ്ത ധുരന്ധർ 2. ആദ‍്യ ഭാഗത്തിനും സമാന പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
രൺവീർ സിങ്ങും സഞ്ജയ് ദത്തും അടക്കമുള്ളവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബിന്നി കാരണമാണ് ആദിത‍്യ ധർ ധുരന്ധർ സംവിധാനം ചെയ്യാനിടയായതെന്നാണ് സോഷ‍്യൽ മീഡിയയിൽ ചിലർ പറയുന്നത്.
തന്‍റെ ചെറുപ്പ കാലത്ത് ഒരു ക്രിക്കറ്റ് താരമാകാനായിരുന്നു ആദിത‍്യ ധറിന്‍റെ ആഗ്രഹം. ഇന്ത‍്യക്കു വേണ്ടി നീല കുപ്പായത്തിൽ കളിക്കുന്നത് അയാൾ സ്വപ്നം കണ്ടു. എന്നാൽ വിധി ആദിത‍്യ ധറിന് ഒപ്പമായിരുന്നില്ല. 2002 ലെ അണ്ടർ 19 ലോകകപ്പ് ടീമിൽ ഇടം നേടാൻ ആദിത‍്യ ധർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ആദിത‍്യയ്ക്കു പകരം സ്റ്റുവർട്ട് ബിന്നിയെയായിരുന്നു സെലക്റ്റർമാർ ഇന്ത‍്യൻ ടീമിലേക്ക് പരിഗണിച്ചതെന്നാണ് റിപ്പോർട്ടുകൾ. അന്ന് സ്റ്റുവർട്ട് ബിന്നിയുടെ പിതാവ് റോജർ ബിന്നിയായിരുന്നു സെലക്റ്റർ. ക്രിക്കറ്റിലുള്ള സ്വാധീനത്തിന്‍റെ പുറത്താണ് ആധിത‍്യ ധറിനു പരിഗണിക്കാതെ ബിന്നിയെ ടീമിലെടുത്തതെന്നാണ് സമൂഹമാധ‍്യമങ്ങളിലെ ചർച്ചകൾ.
ഇതേത്തുടർന്ന് നിരാശനായി വീട്ടിലിരുന്ന ആദിത‍്യ ധർ പ്രിയർദർശൻ സംവിധാനം ചെയ്ത ഗർദിഷ് എന്ന ബോളിവുഡ് ചിത്രം കാണാനിടയായി. ഇതോടെ കരിയർ സിനിമയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പ്രിയദർശന്‍റെ അസിസ്റ്റന്‍റ് ഡയറക്റ്ററായി പ്രവർത്തിച്ചു.
നീണ്ട കാലം ഈ മേഖലയിൽ ജോലി തുടർന്ന അദ്ദേഹം അവിടെ നിന്ന് ആത്മവിശ്വാസം വീണ്ടെടുക്കുകയും സ്വന്തമായി ഉറി ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. പിന്നീട് സംവിധാനം ചെയ്ത ധുരന്ധറും വലിയ ഹിറ്റായി മാറി. ആദിത‍്യയെ അന്ന് പരിഗണിക്കാത്തതു മൂലമാണ് ഇന്ന് ധുരന്ധർ ചിത്രം പിറന്നതെന്ന തരത്തിലാണ് സോഷ‍്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്.