ബൗൺസർ കെണിയും ഇന്ത‍്യൻ ടീമിന്‍റെ പാളിയ പ്ലാനുകളും; രണ്ടാം ഏകദിനത്തിൽ സംഭവിച്ചത്

ആദ‍്യ ഏകദിന മത്സരത്തിൽ വിജയിച്ചിട്ടും എന്തുകൊണ്ടായിരിക്കും രണ്ടാം മത്സരത്തിൽ ഇന്ത‍്യ പരാജയപ്പെട്ടത്‍?
why india loss to england in 2nd odi?

രോഹിത് ശർമ

Updated on

ഇംഗ്ലണ്ടിനെതിരായ ആദ‍്യ ഏകദിന മത്സരത്തിൽ 6 വിക്കറ്റിന് വിജയം നേടിയ ഇന്ത‍്യ രണ്ടാം ഏകദിന മത്സരത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ രൂക്ഷ വിമർശനമാണ് ടീം മാനേജ്മെന്‍റിനെതിരേ ഉയരുന്നത്. ആദ‍്യ മത്സരത്തിൽ വിജയിച്ചിട്ടും എന്തുകൊണ്ടായിരിക്കും രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടത്‍?

50 ഓവർ മത്സരത്തിൽ മികച്ച സ്കോർ കണ്ടെത്താൻ സാധിക്കാത്തതിന്‍റെ അഭാവം, മധ‍്യനിരയിലെ ബാറ്റിങ് തകർച്ച, ബൗളിങ് പ്ലാനിലെ വിള്ളലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത‍്യൻ ടീമിന്‍റെ പരാജയത്തിന് കാരണമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്കു വേണ്ടി സീനിയർ താരം രോഹിത് ശർമയ്ക്ക് ഓപ്പണർ എന്ന നിലയ്ക്ക് മികച്ചൊരു തുടക്കം നൽകാൻ സാധിക്കാനായില്ലെന്നത് തിരിച്ചടിയായി.

ഓപ്പണിങ് ബാറ്റർമാർ നല്ലൊരു തുടക്കം നൽകിയാൽ തന്നെ പിന്നീട് ബാറ്റിങ്ങിനിറങ്ങുന്ന താരങ്ങൾക്ക് സമ്മർദമില്ലാതെ കളിക്കാനാവും. അങ്ങനെ നിരവധി താരങ്ങൾ മത്സരങ്ങൾ‌ വിജയിപ്പിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മറുവശത്ത് ബാറ്റേന്തിയ ശുഭ്മിൻ ഗിൽ ഭയമില്ലാതെ ഇംഗ്ലണ്ട് ബൗളർമാരെ നേരിട്ടെങ്കിലും അത് മുന്നോട്ട് കൊണ്ട് പോകാൻ താരത്തിനും കഴിഞ്ഞില്ല. 30 പന്തിൽ 6 ബൗണ്ടറി അടക്കം 31 റൺസ് നേടി താരത്തിന് മടങ്ങേണ്ടി വന്നു.

മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോലി തുടക്കം മുതൽ ആക്രണമോത്സുക പുറത്തെടുത്ത് ബാറ്റേന്തിയത് ടീമിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കാൻ‌ ഇടയായി. പക്ഷേ മറുവശത്ത് ഉണ്ടായിരുന്ന ഇഷാൻ‌ കിഷാൻ ഒരു റൺസ് മാത്രമെടുത്ത് മടങ്ങിയതോടെ ടീം വീണ്ടും പ്രതിരോധത്തിലായി.

അഞ്ചാമനായി ഇറങ്ങിയ ശ്രേയസ് കോലിക്കൊപ്പം 50 റൺസ് സഖ‍്യമുണ്ടാക്കിയതോടെയാണ് ടീം സ്കോർ ഉയർന്നത്. ഒരു ഘട്ടത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെന്ന നിലയിലായിരുന്നു ഇന്ത‍്യ. അവിടെ നിന്നാണ് 193-7 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്. 25 ഓവർ‌ പൂർത്തിയാകുമ്പോൾ ടീമിന് നല്ലൊരു സ്കോർ ഉണ്ടായിരുന്നു. മധ‍്യ ഓവറുകളിൽ കൂടുതൽ വിക്കറ്റുകൾ നഷ്ടമായതാണ് ടീമിനെ ബാറ്റിങ് തകർച്ചയിലേക്ക് തള്ളിവിട്ടത്. വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ ശിവം ദുബെ എന്നിവർ മോശം പ്രകടനം കാഴ്ചവച്ചതും ഇന്ത‍്യൻ ടീമിന്‍റെ പരാജയത്തിന് കാരണമായി.

ഇംഗ്ലണ്ട് ബൗളർമാർ ഒരുക്കിയ ബൗൺസർ കെണി

മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ബൗൺസർ കൊണ്ടാണ് ഇംഗ്ലണ്ട് ബൗളർമാർ‌ ഇന്ത‍്യൻ ബാറ്റർമാരെ പരീക്ഷിച്ചത്. 2.5 ഓവറിൽ ജോഫ്ര ആർച്ചർ രോഹിത് ശർമയ്ക്ക് എതിരേ എറിഞ്ഞ ബൗൺസറിൽ ക‍്യാച്ച് ലഭിച്ചെങ്കിലും ഇംഗ്ലണ്ട് ഫീൽഡർ കൈവിട്ടു കളഞ്ഞു. മൂന്നാമനായി ഇറങ്ങിയ ഇഷാൻ കിഷൻ പുറത്തായതും ബൗൺസറിലായിരുന്നു.

സാം കറൻ എറിഞ്ഞ പന്തിൽ പുൾഷോട്ട് കളിക്കാൻ ശ്രമിച്ചാണ് താരം പുറത്തായത്. വാഷിങ്ടൺ സുന്ദറിനെതിരേ സാക്കിബ് മഹ്മൂദ് പ്രയോഗിച്ചതും ഇതേ തന്ത്രം തന്നെ. ജോഫ്ര ആർച്ചർ എറിഞ്ഞ ബൗൺസർ അപ്പർ കട്ട് ചെയ്യാനുള്ള അക്ഷർ പട്ടേലിന്‍റെ ശ്രമവും പാളി. വ‍്യക്തമായ ബൗളിങ് പ്ലാനോടെയാണ് ഇംഗ്ലണ്ട് മത്സരത്തെ സമീപിച്ചത്. അത് മികച്ച രീതിയിൽ പ്രാവർത്തികമാക്കാനും ഇംഗ്ലണ്ട് ബൗളർമാർക്ക് സാധിച്ചു.

പാളിയ ബൗളിങ് തന്ത്രങ്ങൾ

പേസർമാർക്ക് അനുകൂലമാണ് പിച്ചെങ്കിലും സ്പിന്നർ വാഷിങ്ടൺ സുന്ദറിന് പരുക്കേറ്റതിനാൽ ടീമിൽ ഒരു ബൗളിങ് ഓപ്ഷൻ നഷ്ടമായി. ഇതുമൂലം പേസർമാരെ തന്നെ വീണ്ടും ക‍്യാപ്റ്റന് സമീപിക്കേണ്ടി വന്നു. ജസ്പ്രീത് ബുംറയും ഗുർനൂർ ബ്രാറും പ്രസിദ്ധ് കൃഷ്ണയും മികച്ച രീതിയിൽ തന്നെ പന്തെറിഞ്ഞെങ്കിലും ജോ റൂട്ടിനെ പിടിച്ചുകെട്ടാൻ സാധിച്ചില്ല. ഇന്ത‍്യൻ ബൗളർമാർ ബൗൺസർ തന്ത്രം പ്രയോഗിച്ചെങ്കിലും ഫലിച്ചില്ല. ഇതല്ലാതെ വ‍്യക്തമായ ബൗളിങ് പ്ലാൻ പ്രയോഗിക്കാൻ കഴിഞ്ഞില്ല. ഇംഗ്ലണ്ട് ബാറ്റർമാർ അതി സമർഥമായി ഇതിനെ പ്രതിരോധിച്ചു. റൂട്ടിനൊപ്പം മറ്റു ബാറ്റർമാരും പിന്തുണച്ചതോടെ ഇംഗ്ലണ്ട് വിജയത്തിലെത്തുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com