
ബാബർ അസം
ലാഹോർ: ഏഷ‍്യ കപ്പിൽ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ തിരിച്ചുവരവിനൊരുങ്ങുകയാണ് സൽമാൻ അലി ആഘയുടെ നേതൃത്വത്തിലുള്ള പാക് പട. ഒക്റ്റോബർ 12ന് ദക്ഷിണാഫ്രിക്കക്കെതിരേയുള്ള പരമ്പരയാണ് അടുത്തതായി പാക്കിസ്ഥാന്‍റെ ആരംഭിക്കാനിരിക്കുന്ന മത്സരം.
രണ്ടു ടി20, ടെസ്റ്റ് മത്സരങ്ങളും മൂന്നു ഏകദിനവും ഇരു രാജ‍്യങ്ങളും തമ്മിൽ ഏറ്റുമുട്ടും. ടീമിലെ കുറവുകൾ പരിഹരിച്ച് ശക്തമായ ഒരു ടീമിനെ പടുത്തുയർത്താനാണ് പാക്കിസ്ഥാന്‍റെ നീക്കം.
പരമ്പരയ്ക്കുള്ള ടീമിനെ പാക്കിസ്ഥാൻ ഇതുവരെ പ്രഖ‍്യാപിച്ചിട്ടില്ലെങ്കിലും സ്റ്റാർ ബാറ്റർ ബാബർ അസം പാക്കിസ്ഥാനൊപ്പം ഉണ്ടാവുമോയെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ബാബറിനെ ടീമിൽ തിരിച്ചെത്തിക്കുന്നതിനായി സെലക്റ്റർമാർ താത്പര‍്യം പ്രകടിപ്പിച്ചതായാണ് പുറത്തു വരുന്ന വിവരം. അതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഔദ‍്യോഗിക തീരുമാനമായിട്ടില്ല.
ബാറ്റിങ് നിരയിൽ യുവ താരങ്ങളെയും സീനിയർ താരങ്ങളെയും ഒരു പോലെ ഉൾപ്പെടുത്തി ടീം മെച്ചപ്പെടുത്താനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നാണ് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, നിലവിലെ ക‍്യാപ്റ്റൻ സൽമാൻ അലി ആഘയുടെ ക‍്യാപ്റ്റൻ സ്ഥാനത്തിനും മാറ്റമുണ്ടായേക്കും. ഏഷ‍്യ കപ്പിൽ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതു മൂലം രാജ‍്യത്തിന് ഉള്ളിൽ നിന്നു തന്നെ വിമർശനം ഉയർന്നിരുന്നു.