

വിരാട് കോലി
ന‍്യൂഡൽഹി: 2024ൽ ടി20, ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത‍്യൻ താരം വിരാട് കോലി ഏകദിനത്തിൽ മാത്രമാണ് നിലവിൽ സജീവമായി കളിക്കുന്നത്. 2027ലെ ഏകദിന ലോകകപ്പ് ലക്ഷ‍്യമിട്ടാണ് കോലി കരിയറിന്‍റെ അവസാന ഘട്ടത്തിലും ബാറ്റേന്തുന്നത്. എന്നാൽ 2027ലെ ലോകകപ്പിന് തയാറെടുക്കുന്നതിനു മുന്നേ പരിശീലന മത്സരങ്ങൾ കളിക്കുകയെന്നത് വളരെയധികം പ്രധാനമാണ്.
എന്നിലിപ്പോഴിതാ കോലി ഇത്തവണ ആഭ‍്യന്തര മത്സരങ്ങൾ കളിക്കുമോയെന്ന കാര‍്യം വ‍്യക്തമാക്കിയിരിക്കുകയാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് രോഹൻ ജെയ്റ്റ്‌ലി. 'ഇതാണ് അദ്ദേഹത്തിന്‍റെ സ്വന്തം ടീം. ഇക്കാര‍്യത്തിൽ യാതൊരു സംശയവുമില്ല. ഈ സംസ്ഥാനം എനിക്കെന്ന പോലെ അദ്ദേഹത്തിനും അവകാശപ്പെട്ടതാണ്. സംസ്ഥാനത്തിനു വേണ്ടി കളിക്കാനുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത അങ്ങേയറ്റം മികച്ചതാണ്. അന്താരാഷ്ട്ര മത്സരത്തിന്‍റെ തിരക്കുകളും ജോലി ഭാരവും കണക്കിലെടുത്ത് ഒഴിവ് ലഭിക്കുമ്പോഴെല്ലാം അദ്ദേഹം ഡൽഹിക്കു വേണ്ടി ആഭ‍്യന്തര ക്രിക്കറ്റിൽ കളിക്കും'. രോഹൻ ജെയ്റ്റ്‌ലി പറഞ്ഞു.
കഴിഞ്ഞ വർഷം ഫോം വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി കോലി വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചിരുന്നു. ആന്ധ്രാപ്രദേശിനെതിരേയായിരുന്നു മത്സരം. 101 പന്തിൽ 14 ബൗണ്ടറിയും 3 സിക്സും അടക്കം 131 റൺസാണ് കോലി അടിച്ചെടുത്തത്.
2026-27 സീസണിലെ വിജയ് ഹസാരെ ട്രോഫി മത്സരം ഡിസംബർ 14നാണ് ആരംഭിക്കുന്നത്. എന്നാൽ ഡിസംബർ 13-19 വരെ ശ്രീലങ്കയ്ക്കെതിരേ ഏകദിന പരമ്പര നിശ്ചയിച്ചിരിക്കുന്നതിനാൽ കോലി ആഭ‍്യന്തര ക്രിക്കറ്റിൽ കളിക്കുന്ന കാര‍്യം സംശയത്തിലാണ്. ഇംഗ്ലണ്ടിനെതിരേ 2026 ജൂലൈയിലാണ് കോലി അവസാനമായി ഇന്ത‍്യയ്ക്കു വേണ്ടി ഏകദിന മത്സരം കളിച്ചത്. സെപ്റ്റംബർ 27ന് വെസ്റ്റ് ഇൻഡീസിനെതിരേ നടക്കാനിരിക്കുന്ന ഏകദിന മത്സരത്തിൽ കോലി കളിക്കും.