ന്യൂഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനൽ നടത്തിയ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലുള്ള പിച്ചിന് ശരാശരി നിലവാരം മാത്രമാണുണ്ടായിരുന്നതെന്ന് ഐസിസി വിലയിരുത്തി. അതേസമയം, ഔട്ട്ഫീൽഡ് വളരെ മികച്ചതായിരുന്നു എന്നും ഐസിസി മാച്ച് റഫറിയും സിംബാബ്‌വെയുടെ മുൻ ബാറ്ററുമായ ആൻഡി പൈക്രോഫ്റ്റ് റിപ്പോർട്ട് നൽകി.
വേഗം പതിവിലും കുറവായിരുന്ന പിച്ചിൽ നടത്തിയ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ ആറ് വിക്കറ്റിനു പരാജയപ്പെടുത്തി ലോക ചാംപ്യൻമാരായിരുന്നു. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ഓസ്ട്രേലിയ എന്നിവർക്കെതിരേ ഇന്ത്യ കളിച്ച കോൽക്കത്ത, ലഖ്നൗ, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ പിച്ചുകൾക്ക് ശരാശരി റേറ്റിങ് മാത്രമാണ് പൈക്രോഫ്റ്റ് നൽകിയിരിക്കുന്നത്.
അതേസമയം, ഇന്ത്യ - ന്യൂസിലൻഡ് സെമി ഫൈനലിനു തൊട്ടു മുൻപ് പിച്ച് മാറ്റിയെന്ന് ആരോപണമുയർന്ന വാംഖഡെ സ്റ്റേഡിയത്തിലെ വിക്കറ്റിന് 'ഗുഡ്' റേറ്റിങ് ലഭിച്ചിട്ടുണ്ട്.