ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യക്ക് തോൽവി
ഭുവനേശ്വർ: ഫിഫ ലോകകപ്പ് യോഗ്യതാ രണ്ടാം പോരാട്ടത്തിൽ ഖത്തറിനോട് തോറ്റ് ഇന്ത്യ. ഏഷ്യൻ ചാംപ്യന്മാരായ ഖത്തർ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നീലപ്പടയെ തകർത്തെറിഞ്ഞത്. മുസ്തഫ മെഷാൽ (നാലാം മിനിറ്റ്), അൽമോസ് അലി (47 ാം മിനിറ്റ്), യൂസഫ് അബ്ദുറിസാഖ് (86 ാം മിനിറ്റ് ) എന്നിവരാണ് ഖത്തറിനായി ഇന്ത്യൻ വലയിൽ പന്തെത്തിച്ചത്.
യോഗ്യതാ പോരാട്ടത്തിന്റെ ആദ്യ മത്സരത്തിൽ കുവൈറ്റിനെ തകർത്തതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യക്കെതിരേ ആദ്യ മിനിറ്റുകളിൽ തന്നെ ഖത്തർ ലക്ഷ്യം കണ്ടു. നാലാം മിനിറ്റിൽ മുസ്തഫ മെഷാലിന്റെ ഷോട്ട് നോക്കി നിൽക്കാനെ ഇന്ത്യൻ ഗോൾ കീപ്പർ അമരീന്ദർ സിങ്ങിനായുള്ളൂ. ഗോളിന് ശേഷം ഉണർന്ന് കളിച്ച ഇന്ത്യക്ക് ഫിനിഷിങ്ങിനെ പോരായ്മ തിരിച്ചടിയായി.
എന്നാൽ ഇന്ത്യൻ പകുതിയിൽ ശക്തമായി ആക്രമണം നടത്തിയ ഖത്തർ ആദ്യ 30 മിനിറ്റിനുള്ളിൽ എട്ട് കോർണർ കിക്കുകൾ നേടിയെടുത്തു. എന്നാൽ സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിരോധം ശക്തമായതോടെയാണ് ഗോളെണ്ണം കുറഞ്ഞത്.
35-ാം മിനിറ്റിലാണ് ഖത്തർ പോസ്റ്റിലേക്ക് ഇന്ത്യയുടെ ആദ്യ ഷോട്ട് വന്നത്. അപുയ തൊടുത്ത ഷോട്ട് പക്ഷേ ഗോൾപോസ്റ്റിന് ഏറെ മുകളിലൂടെ പോയി. 42-ാം മിനിറ്റിൽ ഖത്തറിന്റെ അൽമോസ് അലി വലചലിപ്പിച്ചെങ്കിലും ഗോൾ ആഘോഷത്തിന് മുമ്പ് തന്നെ ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. ആദ്യ പകുതി ഒരു ഗോളിന്റെ ലീഡുമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയും ഗോളോടെയാണ് ഖത്തർ തുടങ്ങിയത്. 47 ാം മിനിറ്റിൽ അല്‍മോയെസ് അലിയുടെ വകയാണ് ഖത്തറിന്റെ രണ്ടാമത്തെ ഗോള്‍.
രണ്ടാം പകുതിയിൽ ഉദാന്ത സിങ്ങിന് പകരം മഹേഷ് സിങ്ങിനെ ഇന്ത്യ ഇറക്കിയിരുന്നു. 63-ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയ്ക്ക് പകരം മലയാളി താരം സഹൽ അബ്ദുൾ സമദും ഗ്രൗണ്ടിലെത്തി. ആദ്യ പകുതിയിൽ അപൂയ, അനിരുദ്ധ ഥാപ്പ ഓരോ അവസരങ്ങൾ നഷ്ടപ്പെടുത്തിയപ്പോൾ ഗ്രൗണ്ടിൽ ഇറങ്ങിയ ഉടൻ തന്നെ സഹൽ അബ്ദുൾ സമദും മികച്ച ഒരവസരം പാഴാക്കി. 82-ാം മിനിറ്റിൽ സുനിൽ ഛേത്രിയെയും ലാലിയന്‍സുവാല ഛാങ്തയെയും ഇന്ത്യൻ പിൻവലിച്ചു. പകരക്കാരായി ഇഷാൻ പണ്ഡിതയും രാഹുൽ കെ.പിയുമാണ് എത്തിയത്.
86- ാം മിനിറ്റിൽ യൂസഫ് അബ്ദുറിസാഖ് ഇന്ത്യൻ തോൽവിയുടെ ആഘാതം വീണ്ടും ഉയർത്തി. മുഹമ്മദ് വാദിന്റെ ക്രോസ് തകർപ്പൻ ഹെഡറിലൂടെ യൂസഫ് അബ്ദുറിസാഖ് വലയിലെത്തിച്ചു.