

സെഞ്ചുറി നേട്ടം ഒരു കൈ ഉയർത്തലിലൂടെ പോലും ആഘോഷിക്കാതിരുന്ന ജമീമ റോഡ്രിഗ്സ്, തന്‍റെ ആഹ്ളാദവും അഭിമാനവും മുഴുവൻ ടീമിന്‍റെ ജയം ഉറപ്പായ ശേഷം അണ പൊട്ടിയൊഴുകാൻ കാക്കുകയായിരുന്നു.
നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിനു കീഴടക്കിയ ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ യോഗ്യത നേടി. ഉജ്ജ്വല സെഞ്ചുറിയുമായി ജമീമ റോഡ്രിഗ്സ് ഇന്ത്യയുടെ വീരനായികയായി.
നേരത്തെ, ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ ഹീലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 49.5 ഓവറിൽ അവർ 338 റൺസിന് ഓൾഔട്ടായി. ഇന്ത്യ ഒമ്പത് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ ലക്ഷ്യം നേടി. 134 പന്തിൽ 14 ഫോർ ഉൾപ്പെടെ 127 റൺസെടുത്ത ജമീമ പുറത്താകാതെ നിന്നു.
ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരേ ഏതു ടീമും ചെയ്സ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. വനിതകളുടെയും പുരുഷൻമാരുടെയും ലോകകപ്പുകളിലെ നോക്കൗട്ട് മത്സരങ്ങളിൽ ഇത്രയും വലിയ സ്കോർ പിന്തുർന്നു ജയിക്കുന്നതും ഇതാദ്യം.
നേരത്തെ, ഓപ്പണർ ഫോബ് ലിച്ച്ഫീൽഡിന്‍റെ സെഞ്ചുറിയാണ് ഓസ്ട്രേലിയൻ ഇന്നിങ്സിന്‍റെ നെടുന്തൂണായത്. 93 പന്തിൽ 17 ഫോറും മൂന്നു സിക്സും സഹിതം 119 റൺസാണ് ഫോബ് നേടിയത്. വെറ്ററൻ താരങ്ങളായ എല്ലിസ് പെറി (88 പന്തിൽ 77), ആഷ്‌ലി ഗാർഡ്‌നർ (45 പന്തിൽ 63) എന്നിവരുടെ പ്രകടനങ്ങളും നിർണായകമായി.
ഇന്ത്യക്കു വേണ്ടി സ്പിന്നർമാർ ശ്രീ ചരണിയും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധ യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ്. മൂന്ന് ഓസ്ട്രേലിയൻ ബാറ്റർമാർ റണ്ണൗട്ടായി.
പരുക്കേറ്റ ഓപ്പണർ പ്രതീക റാവലിനു പകരം പതിനഞ്ചംഗ ടീമിലേക്കു തെരഞ്ഞെടുത്ത ഷഫാലി വർമയെ ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. എന്നാൽ, അഞ്ച് പന്ത് മാത്രം നേരിട്ട ഷഫാലി പത്ത് റൺസെടുത്ത് പുറത്തായി. ഇൻ ഫോം ഓപ്പണർ സ്മൃതി മന്ഥന 24 റൺസിനും പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി. എന്നാൽ, ഹർലീൻ ഡിയോളിനെ പുറത്തിരുത്തി ജമീമ റോഡ്രിഗ്സിനെ മൂന്നാം നമ്പറിൽ കളിപ്പിക്കാനുള്ള തീരുമാനം ഗുണം ചെയ്തു.
ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്കെതിരേ സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ്.
നേരിട്ട 115ാം പന്തിൽ ജമീമ തന്‍റെ മൂന്നാം അന്താരാഷ്ട്ര സെഞ്ചുറി പൂർത്തിയാക്കി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമൊത്ത് 167 റൺസും കൂട്ടിച്ചേർത്തു. 88 പന്തിൽ പത്ത് ഫോറും രണ്ടു സിക്സും സഹിതം 89 റൺസെടുത്താണ് ഹർമൻപ്രീത് പുറത്തായത്.
ഹർമൻപ്രീതിനു പിന്നാലെ എത്തിയ ദീപ്തി ശർമയും (17) പന്തിൽ 24) റിച്ച ഘോഷും (16 പന്തിൽ 24) റൺ നിരക്ക് ഉയർത്താൻ സഹായിച്ചെങ്കിലും മത്സരം ഫിനിഷ് ചെയ്യാൻ ഇരുവർക്കും സാധിച്ചില്ല. എന്നാൽ, ഒരു വശത്ത് ക്ഷമയോടെ ഉറച്ചുനിന്ന ജമീമ നിർണായക സമയത്ത് ബൗണ്ടറികളിലൂടെ ടീമിനെ വിജയവഴിയിൽ നിലനിർത്തി.
ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരേ ഇന്ത്യൻ താരം ജമീമ റോഡ്രിഗ്സിന്‍റെ ബാറ്റിങ്.
8 പന്തിൽ 15 റൺസെടുത്ത അമൻജോത് കൗർ, കൂടുതൽ ടൈറ്റാകും മുൻപ് കളി ഫിനിഷ് ചെയ്യുകയും ചെയ്തു. സെഞ്ചുറി നേട്ടം ഒരു കൈ ഉയർത്തലിലൂടെ പോലും ആഘോഷിക്കാതിരുന്ന ജമീമ, തന്‍റെ ആഹ്ളാദവും അഭിമാനവും മുഴുവൻ ടീമിന്‍റെ ജയം ഉറപ്പായ ശേഷം അണ പൊട്ടിയൊഴുകാൻ കാക്കുകയായിരുന്നു.
അതേസമയം, ബൗളിങ് നിരയിൽ വരുത്തിയ മാറ്റങ്ങൾ ഫലം ചെയ്തില്ലെന്നാണ് ഓസ്ട്രേലിയൻ ഇന്നിങ്സിൽ വ്യക്തമായത്. ഓഫ് സ്പിന്നർ സ്നേഹ് റാണയ്ക്കു പകരം ലെഫ്റ്റ് ആം സ്പിന്നർ രാധ യാദവും ടീമിലെത്തി. എന്നാൽ, ജമീമയുടെ ബാറ്റിങ്ങിലൂടെ ഇതിനു പരിഹാരം കാണുകയായിരുന്നു ഇന്ത്യ.