

ലാമിൻ യമാൽ
ന്യൂജഴ്സി: ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജന്‍റീനയെ നേരിടാൻ ഒരുങ്ങുന്ന സ്പെയ്നിനെ ആശങ്കയിലാഴ്ത്തി യുവ പ്രതിഭ ലാമിൻ യമാലിന്‍റെ പരുക്ക്. ഇടതു പിൻതുടയിലെ പേശിക്ക് പരുക്കേറ്റ യമാലിന് സ്പാനിഷ് ടീമിന്‍റെ പരിശീലന സെഷനിൽ പങ്കെടുക്കാൻ സാധിച്ചില്ല. താരത്തിന്‍റെ ഇടത് തുടയില്‍ വലിയ ബാന്‍ഡേജ് ചുറ്റിയിരിക്കുന്നതായും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിഫൻഡർ പെട്രോ പോറോ പരുക്കിന്‍റെ പിടിയിലാണെന്നും സൂചനയുണ്ട്.
ലോകകപ്പ് കിരീടപ്പോരിന് മുൻപ് ഇന്നലെ സ്പെയ്ൻ ടീം നടത്തിയ പരിശീലനത്തിൽ ലാമിൻ യമാലും പെഡ്രോ പോറോയും പൂർണതോതിൽ പങ്കെടുത്തില്ലെന്നാണ് വിവരം. ഇരുവരും സഹതാരങ്ങളിൽ നിന്ന് മാറി ചെറിയ തോതിൽ വ്യായാമങ്ങളിലാണ് ഏർപ്പെട്ടത്.
ഫ്രാൻസുമായുള്ള സെമി ഫൈനലിന്‍റെ 22-ാം മിനിറ്റില്‍ ഫ്രഞ്ച് ഡിഫൻഡർ ലൂക്കാസ് ഡിഗ്‌നെ പെനല്‍റ്റി ബോക്‌സില്‍വച്ച് യമാലിനെ തൊഴിച്ചുവീഴ്ത്തിയിരുന്നു. മത്സരത്തിൽ യമാൽ ഫുൾ ടൈം കളിച്ചെങ്കിലും അതിനുശേഷം വേദന കഠിനമായെന്നും ഡാളസിലെ ടീം ഹോട്ടലില്‍വച്ചു സ്‌പെയ്നിന്‍റെ മെഡിക്കല്‍ സ്റ്റാഫ് അദ്ദേഹത്തിന് ചികിത്സ നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പേശിക്കേറ്റ പരുക്കുമായാണ് യമാൽ ലോകകപ്പിനെത്തിയത്. സ്പെയ്നിന്‍റെ എല്ലാ മത്സരങ്ങളിലും യമാൽ കളിച്ചെങ്കിലും ഒരു ഗോൾ മാത്രമാണ് നേടാനായത്. ഒരു അസിസ്റ്റുപോലും യമാലിന് നൽകാനായില്ല. പൂർണ കായികക്ഷമതയില്ലെന്നതു വ്യക്തമാക്കുന്നതാണ് യമാലിന്‍റെ പ്രകടനം. അതേസമയം, യമാലിന് കളിക്കാനായില്ലെങ്കിൽ ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് അതു കനത്ത നഷ്ടമാകും. ലയണൽ മെസിയും യമാലും തമ്മിലെ തലമുറകളുടെ മാറ്റുരയ്ക്കലിനു സാക്ഷ്യംവഹിക്കാനായില്ലെന്ന നിരാശ എക്കാലത്തും ഫുട്ബോൾ ലോകത്തെ അലട്ടുമെന്നതിൽ സംശയമില്ല.