
യശസ്വി ജയ്സ്വാൾ, അജിങ്ക‍്യ രഹാനെ
ആഭ‍്യന്തര ക്രിക്കറ്റിൽ ഇന്ത‍്യൻ ബാറ്റർ യശസ്വി ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് ടീം വിട്ട് ഗോവയിലേക്ക് കൂടുമാറാൻ കാരണം അജിങ്ക‍്യ രഹാനെയുമായുള്ള ഭിന്നതയെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചയായിരുന്നു മുംബൈ ടീം വിടണമെന്ന ജയ്സ്വാളിന്‍റെ ആവശ‍്യം മുംബൈ ക്രിക്കറ്റ് അധിക‍്യതർ അംഗീകരിച്ചത്.
എന്നാലിപ്പോൾ താരം മുംബൈ ടീം വിടാൻ കാരണം അജിങ്ക‍്യ രഹാനെയുമായി ഉണ്ടായ അഭിപ്രായ ഭിന്നതയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
2022ലെ ദുലീപ് ട്രോഫി ഫൈനലിൽ വെസ്റ്റ് സോണിനു വേണ്ടി സൗത്ത് സോണിനെതിരേയുള്ള മത്സരത്തിൽ ഫീൽഡിങ്ങിനിടെ സൗത്ത് സോൺ ബാറ്റർ രവി തേജയെ ജയ്സ്വാൾ തുടർച്ചയായി സ്ലെഡ്ജ് ചെയ്തിരുന്നു.
ഇതിനെത്തുടർന്ന് ജയ്സ്വാളിനെ രഹാനെ താക്കീത് നൽകി ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചയച്ചിരുന്നു. പിന്നീട് 10 പേരുമായിട്ടാണ് വെസ്റ്റ് സോൺ ഫീൽഡ് ചെയ്തത്.
ആ മത്സരത്തിൽ ജയസ്വാൾ 263 റൺസ് നേടിയിരുന്നു. എന്നാൽ താരത്തിന്‍റെ ഷോട്ട് സെലക്ഷനെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നിരന്തരം ചോദ‍്യം ചെയ്തിരുന്നു.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നും 10 റൺസെടുത്ത് പുറത്തായ ജയ്സ്വാളിന്‍റെ പ്രതിബദ്ധതയെക്കുറിച്ച് മുംബൈ ടീം പരിശീലകൻ ഓംകാർ സാൽവിയും നായകൻ രഹാനെയും സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതിൽ പ്രകോപിതനായ ജയ്സ്വാൾ രഹാനെയുടെ കിറ്റ് ബാഗ് ചവിട്ടി തെറിപ്പിച്ചെന്നാണ് വിവരം. ഈ സംഭവത്തിനു ശേഷം മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ഉണ്ടായ അത‍്യപ്തിയാണ് ജയ്സ്വാൾ ടീം വിടാൻ കാരണമെന്നാണ് റിപ്പോർട്ട്.