

യഷ് ധുൽ
ഐപിഎൽ 2026 സീസണിലേക്കുള്ള മിനി താരലേലത്തിനുള്ള തയാറെടുപ്പിലാണ് ഓരോ ടീമുകളും. മികച്ച താരങ്ങളെ കണ്ടെത്തുന്നതാവും ഓരോ ഫ്രാഞ്ചൈസികളുടെയും കടമ്പ. 1,390 താരങ്ങൾ രജിസ്റ്റർ ചെയ്ത ലേലത്തിൽ 350 പേരെ മാത്രമാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
സമീപകാലങ്ങളിൽ നടന്ന ടൂർണമെന്‍റുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത ചില ഇന്ത‍്യൻ താരങ്ങളുണ്ട്. അവരെയായിരിക്കും താരലേലത്തിൽ ഓരോ ടീമുകളും നോട്ടമിടുക. അത്തരത്തിലുള്ള താരങ്ങളെ പരിചയപ്പെടാം.
മുക്താർ ഹുസൈൻ
ബൗളിങ് എക്കണോമി നോക്കിയാലും വിക്കറ്റ് വേട്ടയുടെ കാര‍്യത്തിലും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറികൊണ്ടിരിക്കുന്ന അസം പേസറാണ് മുക്താർ ഹുസൈൻ. ഇതിനുദാഹരണമാണ് അടുത്തിടെ നടന്ന സയീദ് മുഷ്താഖ് അലി ട്രോഫിയിൽ 7 മത്സരങ്ങളിൽ നിന്ന് 6.96 ബൗളിങ് എക്കണോമിയിൽ നേടിയ 15 വിക്കറ്റ് പ്രകടനം. മധ‍്യ ഓവറുകളിൽ പന്തെറിയുന്ന താരത്തിന്‍റെ ബാക്ക് ഓഫ് ലെങ്ത് കട്ടറുകൾ കളിക്കുന്നത് എതിരാളികൾക്ക് അൽപ്പം പ്രയാസമായിരിക്കും.
മുക്താർ ഹുസൈൻ
ആക്വിബ് നബി
ഉമ്രാൻ മാലിക്കിനു ശേഷം ജമ്മു കശ്മീരിൽ നിന്നുള്ള താരങ്ങളിൽ വലിയ വിലയ്ക്ക് ടീമുകൾ സ്വന്തമാക്കാൻ സാധ‍്യതയുള്ള താരമായിരിക്കും ആക്വിബ് നബി. അടുത്തിടെ നടന്ന സയീദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്. 7 മത്സരങ്ങൾ കളിച്ച നബി 13 ബൗളിങ് ശരാശരിയിൽ 15 വിക്കറ്റുകളാണ് പിഴുതത്. ന‍്യൂ ബോളിൽ സ്വിങ് ചെയ്യിക്കാനുള്ള കഴിവും ഡെത്ത് ഓവറുകളിൽ അധികം റൺസ് വഴങ്ങാതെ ഗുഡ് ലെങ്ത്ത് ഡെലിവറിയിൽ പന്തെറിയാനുള്ള മികവുമാണ് മറ്റു താരങ്ങളിൽ നിന്നും നബിയെ വ‍്യത‍്യസ്തനാക്കുന്നത്.
ആക്വിബ് നബി
യഷ് ധുൽ
മുൻ അണ്ടർ 19 ഇന്ത‍്യൻ ടീം ക‍്യാപ്റ്റനും ഡൽഹി താരവുമാണ് യഷ് ധുൽ. 2025ലെ ആഭ്യന്തര സീസൺ യഷിന്‍റെതായിരുന്നുയെന്ന് പറഞ്ഞാൽ തെറ്റു പറയാൻ പറ്റില്ല. ഡൽഹി പ്രീമിയർ ലീഗിൽ 8 മത്സരങ്ങളിൽ നിന്നു മാത്രം അടിച്ചെടുത്തത് 435 റൺസാണ്. 2025 സീസണിലെ സയീദ് മുഷ്താഖ് അലി ട്രോഫിയിലും ഫോം തുടർന്നു. 7 മത്സരങ്ങളിൽ നിന്നും 145 സ്ട്രൈക്ക് റേറ്റിൽ 261 റൺസ് നേടാനായി. മികച്ച ഓപ്പണിങ് ബാറ്ററെ തേടുന്ന ഡൽഹി ക‍്യാപ്പിറ്റൽസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾ താരത്തെ ലേലത്തിൽ വിളിച്ചെടുക്കാൻ ശ്രമിക്കും.
യഷ് ധുൽ.
അശോക് ശർമ
140 കിലോമീറ്റർ വേഗത്തിൽ പന്തെറിയാൻ കെൽപ്പുള്ള രാജസ്ഥാൻ പേസറാണ് അശോക് ശർമ. 2025 സയീദ് മുഷ്താഖ് അലി ട്രോഫിയിൽ 7 മത്സരങ്ങളിൽ നിന്നു 19 വിക്കറ്റുകളാണ് അശോക് വീഴ്ത്തിയത്. ഇതോടെ സയീദ് മുഷ്താഖ് അലി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായി മാറി. പേസർമാരെ നോട്ടമിടുന്ന ടീമുകൾ അശോകിനെ റാഞ്ചിയേക്കും.
അശോക് ശർമ