

വിരാട് കോലി, രോഹിത് ശർമ, യോഗ്‌രാജ് സിങ്
ന‍്യൂഡൽഹി: സീനിയർ ഇന്ത‍്യൻ താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോലിക്കുമെതിരേ രൂക്ഷ വിമർശനവുമായി യുവരാജ് സിങ്ങിന്‍റെ പിതാവ് യോഗ്‌രാജ് സിങ്. ഭാര‍്യയും കുട്ടികളുമാണ് താരങ്ങൾ ഫ്രൊഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ കാരണമെന്നാണ് യോഗ്‌രാജ് സിങ് പറയുന്നത്.
'നിങ്ങളുടെ ഭാര‍്യമാർ, വീട്ടിലെ സ്ത്രീകൾ വിരമിക്കാനുള്ള സമയമായെന്നും കുടുംബത്തെയും കുട്ടികളെയും നോക്കേണ്ട സമയമായെന്നും നിങ്ങളോട് പറയുന്നു. അതിനാൽ ഒരു കായിക താരത്തിന്‍റെ ഇടയിൽ സ്ത്രീകൾ വരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു'. യോഗ്‌രാജ് സിങ് പറഞ്ഞു.
കോലിയും രോഹിത് ശർമയും ചെറുപ്പമാണെന്നും അമ്പത് വയസ് പ്രായമായാലും ഒരു ഇരട്ട സെഞ്ചുറി അടിച്ചാൽ ആരെയും ടീമിൽ നിന്ന് പുറത്താക്കില്ലെന്ന് യോഗ്‌രാജ് സിങ് കൂട്ടിച്ചേർത്തു.
ഒരു താരത്തിന്‍റെ നിലവാരത്തെ പ്രായം ബാധിക്കില്ലെന്നും ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം ഉള്ളിടത്തോളം കാലം അയാൾക്ക് തുടരാമെന്നും യോഗ്‌രാജ് സിങ് പറഞ്ഞു. 40 വയസ് കഴിഞ്ഞാൽ പ്രായമായി എന്ന് കരുതുന്ന ആളുകളെ ഞാൻ ഇന്ത‍്യയിൽ കണ്ടിട്ടുണ്ട്.
30 വയസ് കഴിഞ്ഞാൽ സ്ത്രീകൾക്ക് ശാരീരികക്ഷമത നഷ്ടപ്പെടും. ഞാൻ ഡയറക്റ്ററായ എന്‍റെ ജിമ്മിൽ മുതിർന്ന പൗരന്മാരെ ആരോഗ‍്യകരമായ അവസ്ഥയിലേക്ക് കൊണ്ടുവരാൻ ഞാൻ തീരുമാനിച്ചു. കളിക്കുന്നതും പ്രായവും തമ്മിൽ എങ്ങനെ ബന്ധപ്പെടുത്തുമെന്നും അദ്ദേഹം ചോദിച്ചു.