

ബ്രണ്ടൻ ടെയ്‌ലർ, സച്ചിൻ ടെൻഡുൽക്കർ
ഹരാരെ: ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടം ഇനി സിംബാബ്‌വെയുടെ ബ്രണ്ടൻ ടെയ്‌ലർക്ക് സ്വന്തം. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ‍്യ മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് താരം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ബ്രണ്ടൻ ടെയ്‌ലർ ഏകദിന മത്സരം കളിക്കാൻ തുടങ്ങിയിട്ട് 22 വർഷവും നാലുമാസവും പിന്നിട്ടു. 2004 ഏപ്രിൽ 20ന് ശ്രീലങ്കയ്ക്കെതിരേയാണ് ബ്രണ്ടൻ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇതോടെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡ് മറികടന്നു.
സച്ചിൻ 22 വർഷവും 3 മാസവുമാണ് ഏകദിന ഫോർമാറ്റിൽ കളിച്ചത്. സച്ചിന്‍റെ ഏകദിന കരിയർ 22 വർഷവും 91 ദിവസവുമാണ് നീണ്ടു നിന്നത്. എന്നാൽ ബ്രണ്ടൻ ടെയ്‌ലറുടെ ഏകദിന കരിയർ ആരംഭിച്ചിട്ട് 22 വർഷവും 148 ദിവസുമായി. ശ്രീലങ്കയുടെ സനത് ജയസൂര‍്യ( 21 വർഷവും 184 ദിവസവും), പാക്കിസ്ഥാന്‍റെ ജാവേദ് മിയാൻദാദ് (20 വർഷവും 272 ദിവസവും), സിംബാബ്‌വെയുടെ ഷോൺ വില‍്യംസ് (20 വർഷവും 272 ദിവസവും) എന്നീ താരങ്ങളാണ് ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള മറ്റുതാരങ്ങൾ.
സിംബാബ്‌വെയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയിട്ടുള്ള 40കാരനായ ബ്രണ്ടൻ ടെയ്‌ലർ 2021ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ‍്യാപിച്ചിരുന്നു. എന്നാൽ ഐസിസിയുടെ അഴിമതി വിരുദ്ധ, ഉത്തേജക വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിന്‍റെ അടിസ്ഥാനത്തിൽ മൂന്നര വർഷം വിലക്ക് നേരിടേണ്ടി വന്നിരുന്നു. തുടർന്ന് 2025ൽ വിലക്ക് മാറിയ ശേഷം വിരമിക്കൽ പിൻവലിച്ച് ബ്രണ്ടൻ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരുന്നു.