കൊച്ചി: ആഗോള ടെക്നോളജി ഭീമനായ ആപ്പിള്‍ നടപ്പു സാമ്പത്തിക വര്‍ഷം (2023-24) ഇന്ത്യയില്‍ ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകള്‍ നിർമിക്കും. നടപ്പുവര്‍ഷം ആദ്യ ഏഴ് മാസങ്ങളിലായി 60,000 കോടി രൂപയുടെ ഐഫോണുകള്‍ നിർമിച്ചുകഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഐഫോണുകളുടെ 70 ശതമാനത്തോളവും കയറ്റുമതി ചെയ്യുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്റ്റോബര്‍ വരെയുള്ള കാലയളവില്‍ ആപ്പിള്‍ 40,000 കോടി രൂപയുടെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ മൊത്തം കയറ്റുമതിയെ മറികടന്നു. ഈ ഏഴു മാസങ്ങളില്‍ കയറ്റുമതിയില്‍ 185 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ആപ്പിള്‍ കൈവരിച്ചത്.
ഇന്ത്യയില്‍ ഈ വര്‍ഷം 70 ലക്ഷത്തിനടുത്ത് ഐഫോണുകള്‍ ആപ്പിള്‍ വിറ്റഴിക്കുമെന്നാണ് വിലയിരുത്തല്‍. 2024ല്‍ വില്‍പ്പന 90 ലക്ഷം മുതല്‍ ഒരു കോടി വരെയായിരിക്കുമെന്നു റിപ്പോര്‍ട്ടിലുണ്ട്. സ്മാര്‍ട്ട്ഫോണ്‍ നിർമാണത്തിനുള്ള പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ ഭാഗമായി ഫോക്സ്കോണ്‍, പെഗാട്രോണ്‍, വിസ്ട്രോണ്‍ തുടങ്ങിയ നിർമാണ കമ്പനികളാണ് ഇന്ത്യയില്‍ ആപ്പിളിന്റെ ഉത്പാദനം നടത്തുന്നത്.
ഐഫോണ്‍ 12 മുതല്‍ ഐഫോണ്‍ 15 വരെയുള്ള മോഡലുകളാണ് ഈ കമ്പനികള്‍ നിർമിക്കുന്നത്. വിസ്ട്രോണിനെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് അടുത്തിടെ കരാറില്‍ ഒപ്പുവച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് നേടിയ വരുമാനം 49,321 കോടി രൂപയാണ്. ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ ആഗോള വിറ്റുവരവായ 32.6 ലക്ഷം കോടി രൂപയുടെ 1.5 ശതമാനം മാത്രമാണിത്.