ബംഗളൂരു: ഇ-കൊമേഴ്സ് സ്ഥാപനമായ ദുകാൻ തങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീമിലെ 90 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടു. അവരുടെ ജോലികൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ടിനെയാണ് പകരം ഏൽപ്പിച്ചിരിക്കുന്നതെന്ന് കമ്പനി സ്ഥാപകൻ സുമിത് ഷാ.
ഇതു സംബന്ധിച്ച ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എതിർക്കുന്നവരിൽ ഏറെയും ഇത്രയധികം പേരുടെ ജോലി നഷ്ടപ്പെട്ടതു തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, എതിർപ്പുകൾ അവഗണിച്ച്, തന്‍റെ തീരുമാനത്തിന്‍റെ ഗുണഫലങ്ങൾ അക്കമിട്ട് നിരത്തുന്നുണ്ട് സുമിത്, അവ ഇങ്ങനെയാണ്:
ഉപയോക്താക്കളോടു പ്രതികരിക്കുന്നതിനുള്ള സമയം മുൻപ് ശരാശരി ഒരു മിനിറ്റ് 44 സെക്കൻഡായിരുന്നു. ഇപ്പോഴത് ഉടനടി പ്രതികരണം എന്ന നിലയിലായി.
പരാതി പരിഹാരത്തിന് ശരാശരി 2 മണിക്കൂർ 13 മിനിറ്റ് എടുത്തിരുന്നത് ഇപ്പോൾ 3 മിനിറ്റ് 12 സെക്കൻഡായി.
കസ്റ്റമർ സപ്പോർട്ട് സംവിധാനത്തിനുള്ള ചെലവ് 85 ശതമാനം കുറഞ്ഞു.
തന്‍റെ കമ്പനിയുടെ ഏറ്റവും വലിയ പ്രതിസന്ധി നിലനിന്നത് കസ്റ്റമർ സപ്പോർട്ടിന്‍റെ കാര്യത്തിലായിരുന്നു എന്നു സുമിത് പറയുന്നു.
ദുകാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ചാറ്റ്ബോട്ടാണ് ഉപയോഗിക്കുന്നതെന്ന് സുമിത്. ദുകാന്‍റെ ലീഡ് ഡേറ്റ സയന്‍റിസ്റ്റ് ഓജസ്വി യാദവിന്‍റെ നേതൃത്വത്തിൽ തയാറാക്കിയ ചാറ്റ്ബോട്ടിന് ഉപയോക്താക്കളുടെ ഏതു ചോദ്യത്തിനും ഉത്തരം നൽകാൻ സാധിക്കുമെന്നും അവകാശവാദം.