

ദുബായ്: ദുബായ് അന്തർദേശീയ വിമാനത്താവളത്തിനു സമീപം സജ്ജീകരിച്ചിട്ടുള്ള എയർ ടാക്സിയുടെ ആദ്യ സ്റ്റേഷന് ദുബായ് ഇന്‍റർനാഷണൽ വെർട്ടിപോർട് അഥവാ ഡിഎക്സ്‌വി എന്ന പേര് നൽകി.ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.യുഎഇയുടെ ആദ്യത്തെ വാണിജ്യ വെർട്ടിപോർട്ടായ ഡിഎക്സ്‌വിയുടെ രൂപകൽപ്പനക്ക് നേരത്തെ അഥോറിറ്റി അംഗീകാരം നൽകിയിരുന്നു.
അടുത്ത വർഷം ആദ്യ പാദം എയർ ടാക്സികൾ പ്രവർത്തനം തുടങ്ങും. പറക്കും ടാക്‌സികളുടെ ടേക്ക് ഓഫ്, ലാൻഡിംഗ്, സർവീസ് എന്നിവയ്ക്കായിട്ടാണ് വെർട്ടി പോർട്ടുകൾ നിർമിക്കുന്നത്.
ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ), ജോബി ഏവിയേഷൻ എന്നിവയുമായി സഹകരിച്ച് സ്‌കൈപോർട്ട്‌സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നആദ്യ ഘട്ട എയർ ടാക്സി വെർട്ടി പോർട്ട് ശൃംഖലയിലെ നാലെണ്ണത്തിൽ ആദ്യത്തേതാണ് ഡിഎക്സ്‌വി.
ഡിഎക്‌സ്‌വി വെർട്ടിപോർട്ട് രൂപകൽപ്പനയുടെ അംഗീകാരം നഗര ഗതാഗതം പുനർനിർവചിക്കുകയും വളർന്നുവരുന്ന വ്യോമയാന സാങ്കേതികവിദ്യകളെ സമന്വയിപ്പിക്കുന്നതിന് പുതിയ ആഗോള മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.
യുഎഇയിൽ ഉടനീളം എയർ ടാക്‌സി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള ജിസിഎഎയുടെ തുടക്കമാണിതെന്ന് സ്കൈപോർട്ട് സിഇഒ ഡങ്കൻ വാക്കർ പറഞ്ഞു.
മൂന്ന് നിലകളിൽ 3,100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള, ഡിഎക്സ്‌വി യിലെ പ്രത്യേക ടേക്ക് ഓഫ്, ലാൻഡിംഗ് മേഖലയിൽ ഇലക്ട്രിക് ചാർജിംഗ് സൗകര്യം, പ്രത്യേക യാത്രക്കാർക്കുള്ള സ്ഥലം, സുരക്ഷാ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യാനുള്ള ഇടം എന്നിവയും ഉണ്ടായിരിക്കും. പ്രതിവർഷം 42,000 ലാൻഡിംഗുകളും 170,000 യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള ശേഷി ഡിഎക്സ്‌വിക്ക് ഉണ്ടായിരിക്കും.
ഓരോ ലാൻഡിങ് മേഖലയിലും ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ദ്രുതഗതിയിൽ ബാറ്ററികൾ റീചാർജുകൾ പ്രാപ്തമാക്കും.
ഡിഎക്സ്‌വിക്കു പുറമെ ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നീ നാല് വെർട്ടി പോർട്ടുകളാണ് ആദ്യ ഘട്ടത്തിൽ സജ്ജമാക്കുന്നത്.