
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.........
രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. നിരവധി ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണ കേന്ദ്രങ്ങൾ, പഞ്ചായത്ത് കേന്ദ്രങ്ങൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, ലൈബ്രറികൾ, പ്രധാന സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ.
സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സർക്കാർ സേവനങ്ങൾ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏല്ലാവർക്കും പബ്ലിക്ക് വൈഫൈ സൗകര്യമുറപ്പാക്കുന്ന കെ ഫൈ ഉൾപ്പെടെ ഈ രംഗത്ത് നടപ്പാക്കുന്ന പദ്ധതികളിലൂടെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കടുക്കുകയാണ് നാം.