ഓർമയില്ലേ, ഗെയിം ഓഫ് ത്രോൺസ്? ഒടിടി വെബ് സീരീസുകളിലെ ആദ്യത്തെ ട്രെൻഡ് സെറ്റർ എന്നു വിശേഷിപ്പിക്കാവുന്ന കൾട്ട് പരമ്പര. ജോർജ് ആർ.ആർ. മാർട്ടിൻ ഇതേ പേരിൽ എഴുതിയ നോവലിന്‍റെ വെബ് ആവിഷ്കാരമായിരുന്നു ആ സീരീസ്.
മാർട്ടിൻ ഇപ്പോൾ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നു- തന്‍റെ രചനകൾ ഓപ്പൺ എഐയുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടി മോഷ്ടിക്കുന്നു എന്ന്!
വെറുതേ ആരോപണമുന്നയിച്ച് വെറുതേയിരിക്കുകയല്ല മാർട്ടിൻ. ജോണ്‍ ഗ്രഷം, ജോനാഥന്‍ ഫ്രാന്‍സന്‍, ജോര്‍ജ് സോന്‍ഡസ്, ജോഡി പീകോ തുടങ്ങി മറ്റു 16 എഴുത്തുകാരുമൊത്ത് ഓപ്പൺ എഐക്കെതിരേ യുഎസിലെ മന്‍ഹാറ്റന്‍ കോടതിയിൽ ഹർജിയും നൽകിക്കഴിഞ്ഞു.
അപ്പോൾ, ലാംഗ്വേജ് പ്രോസസിങ് - കണ്ടന്‍റ് ക്രിയേഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചാറ്റ്ജിപിടി പൂർണ അർഥത്തിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അല്ലേ ഉപയോഗിക്കുന്നത്? സ്വന്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ഈ പ്ലാറ്റ്ഫോം, പബ്ലിക് പ്ലാറ്റ്‌ഫോമുകളില്‍ നേരത്തെ തന്നെ ലഭ്യമായ വിവരങ്ങള്‍ മോഷ്ടിച്ച് ക്രോഡീകരിക്കുക എന്ന ജോലി മാത്രമാണോ ചെയ്യുന്നത്? എങ്കിൽ എങ്ങനെ അതിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്നു വിളിക്കാന്‍ സാധിക്കും, ഡേറ്റ മോഷണ പ്ലാറ്റ്ഫോം എന്നല്ലേ വിളിക്കാൻ പറ്റൂ?
എഴുത്തുകാർ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്. തങ്ങളുടെ രചനകള്‍ ചാറ്റ് ജിപിടി നിയമവിരുദ്ധമായി ഉപയോഗിക്കുന്നു എന്നും, അത് പകർപ്പവകാശത്തിന്‍റെ ലംഘനമാണെന്നുമാണ് എഴുത്തുകാരുടെ പരാതി.
ഫെയ്‌സ്ബുക്കിന്‍റെയും വാട്ട്‌സാപ്പിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും എല്ലാം ഉടമകളായ മെറ്റയും സമാനമായ ആരോപണം നേരത്തെ തന്നെ നേരിടുന്നുണ്ട്. ദൃശ്യകലാകാരന്മാരുടെ സംഘടനകളാണ് ഇവര്‍ക്കെതിരേ ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്.