

AI മാത്രമാണ് ഭാവിയെന്ന് ഗൂഗ്ൾ.
Representative image
ന്യൂയോർക്ക്: ഗൂഗ്ൾ ജീവനക്കാർക്ക് വോളന്‍ററി എക്സിറ്റ് പാക്കേജ് വാഗ്ദാനം ചെയ്ത് കമ്പനി. എഐ സാങ്കേതികവിദ്യ ഉൾക്കൊള്ളാൻ സാധിക്കാത്തവരും, എഐ അധിഷ്ഠിതമായ കമ്പനിയുടെ ഇപ്പോഴത്തെ ഗതിവേഗവുമായി പൊരുത്തപ്പെടാൻ സാധിക്കാത്തവരും സ്വമനസാലേ പിരിഞ്ഞുപൊയ്ക്കൊള്ളാനാണ് നിർദേശം.
ഗൂഗ്ൾ പൂർണമായും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയിലേക്കു മാറുന്നതിന്‍റെ ഭാഗമായാണ് ഈ കടുത്ത നടപടി. ഗ്ലോബൽ ബിസിനസ് ഓർഗനൈസേഷനിലെ ജീവനക്കാർക്ക് കമ്പനിയുടെ ചീഫ് ബിസിനസ് ഓഫിസർ ഫിലിപ്പ് ഷിൻഡ്ലർ ഇതു സംബന്ധിച്ച് ഇമെയിൽ സന്ദേശം അയച്ചുകഴിഞ്ഞു.
ഗൂഗ്ളിന്‍റെ സൊല്യൂഷൻ ടീം, സെയിൽസ് വിഭാഗം, കോർപ്പറെറ്റ് ഡെവലപ്മെന്‍റ് എന്നീ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്കാണ് നിലവിൽ പാക്കേജ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 14 ആഴ്ചത്തെ ശമ്പളവും, ജോലി ചെയ്ത ഓരോ വർഷത്തിനും അധികമായി ഓരോ ആഴ്ചത്തെ ശമ്പളവും ചേരുന്ന തുകയാണ് ഇത്തരം പാക്കേജുകൾ ഗൂഗ്ൾ സാധാരണ നൽകാറുള്ളത്.
കൂട്ടപ്പിരിച്ചുവിടൽ ഒഴിവാക്കാം എന്നതാണ് വിഇപി പദ്ധതിയുടെ പ്രധാന ഗുണം. ജീവനക്കാർക്ക് ഇത് താരതമ്യേന കൂടുതൽ ഗുണകരമാണ്. കമ്പനിക്ക് പ്രതിച്ഛായയും തകരാതെ നോക്കാം.