ടീച്ചർ റോബോട്ടാണ്, പഠനം രസകരമാണ്

ടീച്ചർ റോബോട്ടാണ്, പഠനം രസകരമാണ്

അധ്യാപനത്തിനായി ഹ്യൂമനോയ്ഡ് റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നു. ശിക്ഷ എന്നാണ് റോബോട്ടിനു നൽകിയിരിക്കുന്ന പേര്
Published on

ലീവ് എടുക്കുമെന്ന പേടി വേണ്ട. റിട്ടയറായി പോകുമെന്നും വിചാരിക്കണ്ട. പറഞ്ഞു വരുന്നതൊരു ടീച്ചറെക്കുറിച്ചാണ്. അറിവിന്‍റെ അദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ റെഡിയായിരിക്കുന്ന ടീച്ചർ. ഈ ടീച്ചർ റോബോട്ടാണ്. അധ്യാപനത്തിനായി ഹ്യൂമനോയ്ഡ് റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നു കർണാടകയിലെ ടെക്കി യുവാവ്. ശിക്ഷ എന്നാണ് റോബോട്ടിനു നൽകിയിരിക്കുന്ന പേര്.

ഇരുവശത്തും പിന്നിയിട്ട മുടിയും യൂണിഫോമുമൊക്കെയായി ഒറ്റനോട്ടത്തിൽ സ്കൂൾ വിദ്യാർഥിനിയാണെന്നേ തോന്നൂ. നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനത്തിനായി ശിക്ഷയെ ഉപയോഗപ്പെടുത്താമെന്നു റോബോട്ടിനെ വികസിപ്പിച്ച അക്ഷയ് മഷേൽക്കർ പറയുന്നു. ഉത്തര കന്നഡയിലെ സിർസി സ്വദേശിയാണ് അക്ഷയ്. ഔദ്യോഗികമായി ശിക്ഷ സേവനം തുടങ്ങിയിട്ടില്ലെങ്കിലും പരീക്ഷണാർഥം പഠിപ്പിച്ചിടത്തെല്ലാം ഹ്യൂമനോയ്ഡ് റോബോട്ടിനെ കുട്ടികൾക്കു നന്നായി ബോധിച്ചു.

ശരിയുത്തരം പറഞ്ഞാൽ തല കുലുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന റോബോട്ടാണ് ശിക്ഷ. വ്യത്യസ്തമായൊരു സാന്നിധ്യം ക്ലാസ്മുറികളിൽ എത്തുമ്പോൾ പഠനം രസകരമാകും. ആ‍ശയവിനിമയം നടത്താൻ കൂടി കഴിയുമ്പോൾ പാഠങ്ങൾ എളുപ്പമാകുമെന്നും അക്ഷയ് വിശ്വസിക്കുന്നു. കോവിഡ് കാലത്താണ് ഈ ആശയത്തിലേക്ക് അക്ഷയ് എത്തിയതും, യാഥാർഥ്യമാക്കിയതും. ചൈതന്യ പ്രീ യൂണിവേഴ്സിറ്റി കോളെജിലെ ഫിസിക്സ് അധ്യാപകനാണ് അക്ഷയ്.

logo
Metro Vaartha
www.metrovaartha.com