

കെ-ഫോൺ കണക്ഷനുകൾ വർധിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സ്വന്തം ഇന്‍റർനെറ്റ് ശൃംഖലയായ കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി. ഇതുവരെ 1,42,322 കണക്ഷനുകൾ നൽകിയതായാണ് കണക്കുകൾ. സംരംഭങ്ങൾക്ക് വേഗതയും സ്ഥിരതയും നൽകിയും വീടുകൾക്ക് സാധ്യതകളുടെ വാതിൽ തുറന്നും, നിശബ്ദമായി കേരളത്തിന്‍റെ ഡിജിറ്റൽ ഭൂപടം പുനർരേഖപ്പെടുത്തുകയാണ് കെഫോൺ എന്ന് അധികൃതർ വ്യക്തമാക്കി.
മലപ്പുറത്തിന്‍റെ ഗ്രാമവഴികളിലും കോട്ടയത്തിന്‍റെ പച്ചപ്പിനിടയിലുമൊക്കെ, കെഫോൺ ഫൈബർ കേബിളുകൾ ഇന്ന് പുതിയ പ്രതീക്ഷകളുടെ വഴികാട്ടുകയാണ്. കോഴിക്കോട്, പാലക്കാട്, എറണാകുളം തുടങ്ങിയ ജില്ലകളിൽ ഗാർഹിക കണക്ഷനുകൾ വർധിക്കുന്നത് ചെറിയൊരു കണക്കല്ല.
ഓൺലൈൻ ക്ലാസുകൾ ആവശ്യമായ കുട്ടികളുടെയും ഓൺലൈൻ ജോലിയിൽ ഏർപ്പെടുന്ന യുവതലമുറയുടെയും സർക്കാർ സേവനങ്ങൾക്കായി ഓഫിസുകൾ കയറിയിറങ്ങേണ്ടതില്ലാത്ത സാധാരണ മനുഷ്യരുടെയും ജീവിത മാറ്റങ്ങളുടെ കഥയാണ് കെഫോൺ പറയുന്നത്.
ആയിരക്കണക്കിന് സർക്കാർ സ്ഥാപനങ്ങൾ കെഫോൺ കണക്ഷനിലൂടെ പ്രവർത്തനങ്ങൾ എളുപ്പമാക്കിയപ്പോൾ, ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുതാര്യമായി. രണ്ടര ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനായി കെഫോൺ ടീം അക്ഷീണ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
സംസ്ഥാന വ്യാപകമായി ഫൈബർ നെറ്റ്‌വർക്ക് കൂടുതൽ ശക്തപ്പെടുത്തുന്നതോടൊപ്പം, ജില്ലാതലത്തിലും ഗ്രാമീണ തലത്തിലും ഇൻഫ്രാസ്ട്രക്ച്ചർ വിപുലീകരണം വേഗത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു.