
സുരസ ഇഞ്ചി
ഇന്ത്യയിലെ ഇഞ്ചി കർഷകരുടെ പ്രതീക്ഷയായി പ്രത്യേകം സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യത്തെ ഇഞ്ചി വെറൈറ്റിയായ സുരസ പുറത്തിറക്കി.
ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്‍റെയും (ICAR) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പൈസസ് റിസർച്ചിന്‍റെയും (IISR) ആഭിമുഖ്യത്തിൽ നടത്തിയ പരീക്ഷണങ്ങളിലാണ് ഇന്ത്യയുടെ അഭിമാനമായ സുരസ ഇഞ്ചിയിനം വികസിപ്പിച്ചെടുത്തത്.
ഇഞ്ചി കർഷകരെ സഹായിക്കുന്നതിനായി കർഷക പങ്കാളിത്തത്തോടെ നടത്തിയ ബ്രീഡിങ് പ്രോഗ്രാമിലൂടെയാണ്
സുരസ വികസിപ്പിച്ചെടുത്തത്. ശാസ്ത്രീയമായി കൃഷി ചെയ്യുമ്പോൾ ഒരു ഹെക്റ്ററിന് 24.33 ടൺ വരെ ഉൽപാദിപ്പിക്കാൻ ഇതിനു കഴിയും എന്നതാണ് വസ്തുത.
ഉപജ്ഞാതാവ് ജോൺ ജോസഫ് കർഷകൻ
കോഴിക്കോട് കോടഞ്ചേരിയിലെ കർഷകനായ ജോൺ ജോസഫാണ് ഈ ഇനത്തിന്‍റെ യഥാർഥ റൈസോം ഗവേഷകർക്ക്
നൽകിയത്. ആറു വർഷത്തെ പഠനങ്ങൾക്കു ശേഷം ഐഐഎസ്ആർ ശാസ്ത്ര സംഘം അദ്ദേഹത്തിന്‍റെ അനുമതിയോടെ ഇതിന്‍റെ പ്രവേശനത്തെ കുറിച്ച് വിപുലമായ പരിശോധനകളും പരീക്ഷണങ്ങളും നടത്തി. ട്രയലുകളിൽ ഉടനീളം ഈ ഇനം സ്ഥിരമായ വിളവ് പ്രകടമാക്കി.
അടുത്ത നടീൽ സീസണായ മെയ്, ജൂൺ മാസത്തോടെ കർഷകർക്ക് വിത്തുകൾ ലഭ്യമാക്കും. സാധാരണയിൽ നിന്നു വ്യത്യസ്തമായി വലിപ്പമുള്ള ഇനം. മഞ്ഞ നിറം. ഹെക്റ്ററിൽ 24 ടണ്ണിലധികം വിളവ് സ്ഥിരത എന്നിവയെല്ലാം ഇതിന്‍റെ പ്രത്യേകതകൾ ആണെന്ന് മുഖ്യ ഗവേഷകയും പ്രിൻസിപ്പൽ സയന്‍റിസ്റ്റുമായ ഡോ. സി.കെ. തങ്കമണി വ്യക്തമാക്കി. കേരളം നാഗാലാൻഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ഈ ഇനത്തിന്‍റെ ഫാം പരീക്ഷണങ്ങൾ നടത്തി വരുന്നു.