കോൽക്കത്ത: ആനയിൽ തുടങ്ങി കുഴിയാനയിലൂടെ നീളുന്ന ജീവിവൈവിധ്യത്തിന്‍റെ നാടാണ് ഇന്ത്യ. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ 1,04,561 ഇനം ജീവിവർഗങ്ങൾ ഈ രാജ്യത്തുണ്ട്. അദ്ഭുതം വേണ്ട. നാട്ടിലെ ജന്തുജാലങ്ങളുടെ സമഗ്ര പട്ടിക തയാറാക്കുന്ന ആദ്യ രാജ്യമെന്ന സവിശേഷത ഇനി ഇന്ത്യയ്ക്ക് സ്വന്തം.
കോൽക്കത്തയിൽ സുവോളജിക്കൽ സർവെ ഒഫ് ഇന്ത്യയുടെ (ഇസഡ്എസ്ഐ) 109-ാം സ്ഥാപകദിനത്തിൽ പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് രാജ്യത്തിന്‍റെ ജന്തുസമ്പത്തിനെക്കുറിച്ചുള്ള വിശദരേഖ പുറത്തിറക്കിയത്. ഇസഡ്എസ്ഐയുടെ വെബ്സൈറ്റിലെ ഫോന ഒഫ് ഇന്ത്യ ചെക്ക് ലിസ്റ്റ് പോർട്ടൽ മന്ത്രി രാജ്യത്തിനു സമർപ്പിച്ചു.
ജൈവവൈവിധ്യത്തെ കൃത്യമായി രേഖപ്പെടുത്തിയ ആദ്യ രാജ്യമായ ഇന്ത്യ ഈ രംഗത്ത് ലോക നേതൃത്വത്തിലേക്ക് ഉയർന്നെന്ന് മന്ത്രി പറഞ്ഞു. ടാക്സോണമിസ്റ്റുകൾ, അക്കാഡമിക് വിദഗ്ധർ, ഗവേഷകർ, പരിസ്ഥിതി പരിപാലകർ, നയരൂപീകരണം നടത്തുന്നവർ തുടങ്ങിയവരുടെ സഹായത്തോടെയാണ് അന്തിമ പട്ടിക തയാറാക്കിയത്.
36 ജന്തു കുടുംബങ്ങളും അവയിലെ ഉപവിഭാഗങ്ങളുമായി 121 പട്ടികകളിലാണ് ജീവിവർഗങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളത്. സംരക്ഷിത, വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളും പട്ടികയിലുണ്ട്.