'ഒരു രാജ്യം, ഒറ്റ സമയം'; ഉപഗ്രഹ ശൃംഖലയിലൂടെ സമയം ഏകീകരിക്കും
ന്യൂഡൽഹി: ഇന്ത്യയിലാകെ ഔദ്യോഗികമായി സ്വീകാരിച്ചിട്ടുള്ള സമയക്രമം ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (IST) തന്നെയാണ്. എന്നാൽ, ഇനിയൊരു മില്ലീസെക്കൻഡ് പോലും വ്യത്യാസമില്ലാതെ ഇന്ത്യൻ സമയം ഏകീകരിക്കപ്പെടും.
ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (GPS) ഉപഗ്രഹങ്ങളുടെ ശൃംഖല ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുക. ഫരീദാബാദിലെ ലാബിൽ ലഭിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം, അഹമ്മദാബാദ്, ബംഗളൂരു, ഭുവനേശ്വർ, ഗോഹട്ടി എന്നിവിടങ്ങളിലെ ആറ്റൊമിക് ക്ലോക്കുകളുമായി ഒപ്റ്റിക്കൽ ഫൈബർ ലിങ്ക് ഉപയോഗിച്ച് ബന്ധിപ്പിക്കും.
നിലവിൽ ഡിജിറ്റൽ വാച്ചുകൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവയിൽ കാണിക്കുന്ന സമയം ഇന്‍റർനെറ്റ് സർവീസ് പ്രൊവൈഡർമാർ വ്യത്യസ്ത സ്രോതസുകളിൽനിന്ന് ലഭ്യമാക്കുന്നതാണ്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഇതെല്ലാം ആറ്റൊമിക് ക്ലോക്കുകളിലെ കിറുകൃത്യമായ IST ആയി മാറും.
വിദേശ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ലക്ഷ്യങ്ങൾ അണുവിടെ തെറ്റാതെ നിർണയിക്കാൻ സാധിക്കില്ലെന്ന് കാർഗിൽ യുദ്ധസമയത്താണ് ഇന്ത്യൻ അധികൃതർ മനസിലാക്കുന്നത്. ഇതോടെയാണ് രാജ്യത്തിനു സ്വന്തമായ ജിപിഎസ് ഉപഗ്രഹ ശൃംഖലയും ആറ്റൊമിക് ക്ലോക്കുകളും എന്ന ആശയം ഉയർന്നുവരുന്നത്.
ഏഴു വർഷം മുൻപ് ഈ പദ്ധതിക്കു തുടക്കം കുറിച്ചു. ടൈംസ് ഡിസ്സെമിനേഷൻ പ്രോജക്റ്റ് എന്നാണ് ഇതിനു പേര് നൽകിയിരിക്കുന്നത്. പൂർത്തിയായ പദ്ധതി ഇപ്പോൾ അന്തിമ പരീക്ഷണ ഘട്ടത്തിലാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് രാജ്യമൊട്ടാകെ പ്രാബല്യത്തിൽ വരും.
