

തിരുവനന്തപുരം: സ്പേസ് ഡോക്കിങ് ദൗത്യത്തിന്‍റെ അടുത്ത ഘട്ടങ്ങൾ വിശദമായ പഠനത്തിനു ശേഷമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ.
ഉപഗ്രഹങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഉപഗ്രഹങ്ങളെ തമ്മിൽ വേർപെടുത്തുന്നതും ഊർജ കൈമാറ്റവും പരീക്ഷണവും പരിശോധനകൾക്കു ശേഷം മാത്രമേ നടക്കൂ. രണ്ട് ഉപഗ്രഹങ്ങളും പൂർണ പ്രവർത്തനസജ്ജമാണ്. ഉപഗ്രഹങ്ങളെ വേർപെടുത്തിയതിനു ശേഷം വീണ്ടും യോജിപ്പിക്കണോയെന്നു തീരുമാനിച്ചിട്ടില്ലെന്നും നാരായണൻ മാധ്യമങ്ങളോടു പറഞ്ഞു.
ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ ദൗത്യമായ ജി1-ന്‍റെ വിക്ഷേപണവും ഉടനുണ്ടാകും. റോക്കറ്റ് കൂട്ടിച്ചേർക്കൽ ശ്രീഹരിക്കോട്ടയിൽ ആരംഭിച്ചു.
ബംഗളൂരുവിൽ സർവീസ് മൊഡ്യൂൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ക്രൂ മൊഡ്യൂളിന്‍റെ പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ സംയോജനം പൂർത്തിയാക്കി വലിയമല എൽപിഎസ്‍സിയിൽ നിന്ന് വിഎസ്എസ്‍സിയിലേക്ക് എത്തിച്ചുകഴിഞ്ഞു. കൂടുതൽ ശ്രദ്ധയോടെ ചെയ്യേണ്ട ദൗത്യമായതിനാൽ എല്ലാം കൃത്യമായി പരിശോധിച്ച ശേഷം തീയതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഐഎസ്ആർഒ ചെയർമാന് സഹപ്രവർത്തകർ സ്വീകരണം നൽകിയിരുന്നു. ജനുവരി 16-നാണ് രാജ്യത്തിന്‍റെ ചരിത്രത്തിലെ കന്നി സ്പേസ് ഡോക്കിങ് ഐഎസ്ആർഒ വിജയകരമായി പൂര്‍ത്തിയാക്കിയത്.