
അബുദാബി: ബൾഗേറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളാർ റിസർച്ചുമായി സഹകരിച്ച് യു എ ഇ ദേശിയ കാലാവസ്ഥ വകുപ്പ് ദക്ഷിണ ധ്രുവത്തിലേക്കുള്ള ആദ്യ സംയുക്ത ശാസ്ത്ര പര്യവേക്ഷണത്തിൽ പങ്കെടുത്തു.
ധ്രുവ പ്രദേശങ്ങളിലെ ശാസ്ത്ര ദൗത്യങ്ങൾ നേരിടുന്ന കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാൻ തീവ്ര പരിശീലനം നേടിയ, കാലാവസ്ഥാ-ഭൂകമ്പ ശാസ്ത്രങ്ങളിൽ വിദഗ്ദ്ധരായ അഹമ്മദ് അൽ കഅബിയും ബദർ അൽ അമീരിയുമാണ് പര്യവേക്ഷണത്തിൽ പങ്കെടുത്തത്.
ദൗത്യത്തിന്‍റെ ഭാഗമായി ദക്ഷിണ ധ്രുവത്തിൽ കാലാവസ്ഥാ നിരീക്ഷണവും സീസ്മിക് നിരീക്ഷണവും നടത്താനുള്ള രണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇവ ധ്രുവ മേഖലയുടെ കാലാവസ്ഥാ രീതികളും ഭൂചലന സാധ്യതയും സംബന്ധിച്ച വിലയേറിയ വിവരങ്ങൾ ശേഖരിക്കും. ഈ വിവരങ്ങൾ, കാലാവസ്ഥാ പ്രവചനത്തിന്‍റെ കൃത്യത വർധിപ്പിക്കാനും കാലാവസ്ഥാ ഗവേഷണം കൂടുതൽ ഫലവത്താകാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
ദക്ഷിണ ധ്രുവത്തിലേക്കുള്ള ഈ ശാസ്ത്ര പര്യവേക്ഷണം കാലാവസ്ഥാ ശാസ്ത്ര ഗവേഷണത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ നിലവാരം വർധിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവയ്പ്പാണെന്ന് യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ജനറലും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പ്രസിഡന്‍റുമായ ഡോ. അബ്ദുല്ല അൽ മൻദൂസ് പറഞ്ഞു. ബൾഗേറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളാർ റിസർച്ചുമായുള്ള ഈ സഹകരണം നിലവിലെ കാലാവസ്ഥാ വെല്ലുവിളികൾക്കുള്ള ശാസ്ത്രീയ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും അറിവ് വർധിപ്പിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.