സാധാരണക്കാരന്‍ ആശുപത്രിയില്‍ കിടക്കേണ്ട അവസ്ഥ വന്നാല്‍ സാമ്പത്തികാവസ്ഥ തകിടം മറയുന്ന സാഹചര്യമാണ്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൊരു ആശുപത്രി ബില്‍ കറങ്ങി നടക്കുന്നുണ്ട്. ആ ബില്ലിലെ തുക കണ്ടാല്‍ ആരും തലയില്‍ കൈവച്ച് പോകും. പത്തു ദിവസത്തെ ആശുപത്രിവാസത്തിന് ചെലവായ തുക അമ്പത്തിനാല് ലക്ഷം രൂപയാണ്. ഹൈദരാബാദിലാണ് സംഭവം.
സയ്ദ് റഹ്മത്ത് എന്നയാള്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പത്ത് ദിവസം അഡ്മിറ്റായി ചികിത്സ തേടി. ഹൃദയസംബന്ധമായ രോഗം മൂലമാണ് ഈ നാല്‍പ്പത്തിനാലുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്‍സള്‍ട്ടേഷന്‍ ചാര്‍ജായി അമ്പതിനായിരം രൂപയും, ഐസിയു വാസത്തിന് മൂന്നു ലക്ഷം രൂപയും ആന്‍ജിയോപ്ലാസ്റ്റി ചെയ്തതിന് നാലു ലക്ഷം രൂപയുമാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. മരുന്നുകള്‍ക്കു മാത്രം പതിനൊന്നു ലക്ഷം രൂപയും ചെലവായതായി ബില്ലില്‍ വ്യക്തമാകുന്നു.
എന്തായാലും രോഗിയുടെ കുടുംബം ഇരുപതു ലക്ഷം രൂപ ആശുപത്രിയില്‍ അടച്ചു കഴിഞ്ഞു. ബാക്കി തുക എത്രയും വേഗം അടക്കണമെന്ന് ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ടെന്നും കുടുംബം വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുകൾ ഏകീകരിക്കണമെന്ന ആവശ്യം സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.