
100 കോടിയുടെ ചെക്ക് ക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ച് ഭക്തന്‍. പിന്നീട് ചെക്ക് മാറാന്‍ ബാങ്കിൽ എത്തിയപ്പോഴാണ് അജ്ഞാത ഭക്തന്‍ എട്ടിന്‍റെ പണി ക്ഷേത്ര ഭാരവാഹികൾക്ക് കൊടുത്തതെന്ന് അറിയുന്നത്. ആന്ധ്രാപ്രദേശിലെ സിംഹാചലം ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് സംഭവം.
ഭണ്ഡാരം തുറന്നപ്പോഴാണ് ഭക്തന്‍റെ 100 കോടിയുടെ ചെക്ക് ക്ഷേത്ര ഭാരവാഹികൾക്ക് കിട്ടുന്നത്. എന്നാൽ ചെക്ക് മാറാന്‍ ബാങ്കിൽ എത്തിയപ്പോഴാണ് ഉടമയുടെ അക്കൗണ്ടിൽ വെറും 17 രൂപ മാത്രമാണുള്ളതെന്ന് വ്യക്തമാകുന്നത്. ചെക്കിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ പേരിലുള്ള ചെക്കിൽ ബൊഡ്ഡെപള്ളി രാധാകൃഷ്ണ എന്നയാളുടെ ഒപ്പും കാണാം.
വിശാഖപട്ടണം ബ്രാഞ്ചിൽ നിന്നാണ് ഇയാൾ അക്കൗണ്ട് എടുത്തിരിക്കുന്നത്. അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ പൊലീസ്. ക്ഷേത്ര ഭാരവാഹികളെ കബളിപ്പിക്കാന്‍ ബോധപൂർവം ചെയ്തതാണ് ഇതെന്ന് തെളിഞ്ഞാൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
എന്തായാലും നിരവധി ആളുകളാണ് ചെക്കിന്‍റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ച് രസകരമായ കമന്‍റുകളുമായി മുന്നോട്ട് വന്നത്. രാധാകൃഷ്ണ എന്ന ആൾക്ക് വേണ്ടി നരകത്തിൽ ഒരു സീറ്റ് റിസേർവ് ചെയ്‌തു വെച്ചിരിക്കുന്നു എന്ന് ഒരാൾ കുറിച്ചപ്പോൾ തന്‍റെ പ്രാർത്ഥനകൾക്കായി ഇയാൾ ദൈവത്തിന് മുൻകൂറായി പണം നൽകിയിരിക്കുന്നതാണെന്ന് മറ്റൊരാൾ എഴുതി.