പുതുപുത്തന്‍ ട്രെന്‍ഡുകൾക്കിടയിൽ, എങ്ങനെ ഒരു കാര്യം വ്യത്യസ്തമായി അവതരിപ്പിക്കാം എന്ന ചിന്തയിലാണ് ആളുകൾ. പിന്നീട് അവയും മടുക്കുമ്പോൾ, പുതിയ വഴികൾ തേടിപ്പോകുന്നത് സ്ഥിരം കഥയായി മാറി. അത്തരത്തിലൊരു പ്രൊമോഷന്‍ തന്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
മൃഗങ്ങളെപ്പോലെ മനുഷ്യരെയും കാഴ്ചവസ്തുക്കളാക്കുന്ന തരത്തിൽ പ്രതിമകൾക്ക് പകരം ഒരു സ്ത്രീയെ മാർക്കറ്റിങ് വസ്തുവാക്കിയ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ അമ്പരപ്പുണ്ടാക്കുന്നത്.
ദുബായിയിലെ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ മാന്‍റോ ബ്രൈഡ് എന്ന ബ്രാന്‍ഡഡ് ഷോപ്പിന് മുന്നില്‍ മറ്റ് മാനെക്വിനുകൾക്ക് സമീപം വസ്ത്രങ്ങള്‍ ഡിസ്‌പ്ലേ ചെയ്യാന്‍ ഒരു യുവതിയെ നിര്‍ത്തിയിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മോഡലായ ആഞ്ജലീന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവച്ചത്. പുതിയ ആശയം ബ്രാന്‍ഡിനെ വ്യത്യസ്തമാക്കുന്നുണ്ടെങ്കിലും മനുഷ്യരെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നായിരുന്നു പലരുടെയും അഭിപ്രായം.
ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കാണുകയും വിഡിയോയ്ക്കു താഴെ സമ്മിശ്ര പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. 'ഇത് നോക്കുമ്പോൾ തന്നെ ലജ്ജ തോന്നുന്നു', 'ആധുനിക അടിമത്തം', 'ലജ്ജാകരം', 'എഐ ഉള്ള ഈ കാലത്ത് ഇത്തരത്തിലൊന്ന് തരംതാഴ്ന്നതാണ്' എന്നെല്ലാം പ്രതികരിക്കുമ്പോൾ മറുഭാഗത്തുവർ ഇത് ജീവിക്കാനുള്ള ഓരോ തത്രപ്പാടുകളാണ് ഇവ എന്നാണ് ഒരുകൂട്ടം ആളുകൾ പ്രതികരിക്കുന്നത്.