ന്യൂഡല്‍ഹി: പരീക്ഷയെഴുതാന്‍ കാമുകിയുടെ വേഷത്തിലെത്തി ആള്‍മാറാട്ടം നടത്തിയ യുവാവ് പിടിയില്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയാണ് ഫാസില്‍ക സ്വദേശിയായ അംഗ്രേസ് സിങ് കാമുകിയായ പരംജിത് കൗറിന് വേണ്ടി പരീക്ഷയെഴുതാന്‍ എത്തിയത്.
ജനുവരി 7ന് പഞ്ചാബിലെ ഫരീദ്കോട്ടിലെ പരീക്ഷാ കേന്ദ്രത്തിലായിരുന്നു സംഭവം. ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, കോട്കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളില്‍ നടത്തിയ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് പരീക്ഷയിലാണ് കാമുകിക്കു വേണ്ടി യുവാവ് വേഷം മാറി എത്തിയത്.
ചുവന്ന വളകളും ചുരിദാറും ലിപ്സ്റ്റിക്ക് ഇട്ടും സ്ത്രീ വേഷത്തിലാണ് യുവാവ് പരീക്ഷാഹാളില്‍ എത്തിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഹാജരാക്കിയ യുവാവ് എന്നാൽ ബയോമെട്രിക് പരിശോധനയില്‍ കുടുങ്ങി. ഉടനെ തന്നെ അധികൃതര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാൽ ഇതിനിടെ പരംജിത് കൗറിനെ പരീക്ഷയെഴുതാന്‍ അപേക്ഷ നൽകിയെങ്കിലും അധികൃതർ വിലക്കി. അംഗരേസ് സിംഗിനെതിരെ നിയമനടപടികൾ ആരംഭിച്ചു.