ന്യൂയോർക്ക്: പൂർണ സൂര്യഗ്രഹണ ദിനത്തിൽ ജയിലിൽ സന്ദർശനത്തിനു പോലും വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള നടപടിക്കെതിരേ ഹർജി സമർപ്പിച്ച് ന്യൂയോർക്കിലെ തടവുപുള്ളികൾ. വരുന്ന തിങ്കളാഴ്ച( ഏപ്രിൽ 8) യാണ് പൂർണ സൂര്യഗ്രഹണം. ഈ ദിവസത്തിൽ ജയിലിൽ സന്ദർശനം അടക്കമുള്ള നിരവധി സൗകര്യങ്ങൾ ഒഴിവാക്കിയതായി ന്യൂയോർക്ക് ജയിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇഥിനു പിന്നാലെയാണ് ഫെഡറൽ കോടതിയിൽ ജയിൽ പുള്ളികൾ ഹർജി സമർപ്പിച്ചിരിക്കുന്നത്. സൂര്യഗ്രഹണം മതപരമായി പ്രത്യേകതയുള്ള ദിവസമാണെന്നും ആ ദിവസത്തെ ചടങ്ങുകളിൽ പങ്കെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വൂഡ്ബോണിലെ ജയിലിൽ തടവിൽ കഴിയുന്ന ബാപ്റ്റിസ്റ്റ്, മുസ്ലിം അടക്കം വ്യത്യസ്ത മത പശ്ചാത്തലമുള്ള ആറു പേരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ബൈബിൾ പ്രകാരം ക്രിസ്തുവിന്‍റെ കുരിശുമരണ സമയത്ത് സൂര്യഗ്രഹണത്തിന് സമാനമായ പ്രതിഭാസം ഉണ്ടാകുന്നുണ്ടെന്നും ഇസ്ലാം വിശ്വാസപ്രകാരം പ്രവാചകൻ മുഹമ്മദിന്‍റെ മകൻ മരിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രതിഭാസം ഉണ്ടാകുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
2017ലാണ് യുഎസിൽ അവസാനമായി പൂർണ സൂര്യഗ്രഹണം ഉണ്ടായത്. ഇനി 2044ൽ മാത്രമേ ഇത്തരമൊരു പ്രതിഭാസം യുഎസിലുള്ളവർക്ക് കാണാനാകൂ. കഴിഞ്ഞ മാസം ഒരു യുക്തിവാദിയായ തടവുപുള്ളിക്ക് സൂര്യഗ്രഹണം വീക്ഷിക്കാനായി പ്രത്യേക അനുമതി നൽകിയതായും ഹർജിയിൽ ഉണ്ട്. തടവുപുള്ളികൾ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജയിൽ അധികൃതരെ സമീപിച്ചെങ്കിലും സൂര്യഗ്രഹണം ഒരു വിശുദ്ധ ദിനമല്ല എന്ന കാരണത്താൽ ആവശ്യം തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.
മാർച്ച് 11നാണ് പൂർണസൂര്യഗ്രഹണ ദിനത്തിൽ ഒരു അവധി ദിനത്തിനു സമാനമായ നിയമങ്ങളായിരുന്നും ഉച്ച കഴിഞ്ഞ് 2 മണി മുതൽ 5 മണി വര ജയിലുകളിൽ ഉണ്ടാകുക എന്ന് ഡിപ്പാർട്ട്മെന്‍റ് ആക്റ്റിങ് കമ്മിഷണർ ഡാനിയൽ മാർട്ടുസെല്ലോയാണ് പ്രഖ്യാപിച്ചത്.