ന്യൂഡൽഹി: റീൽസിനു വേണ്ടി എസ് യുവി കൊണ്ട് തിരക്കേറിയ മേൽപ്പാലത്തിൽ അഭ്യാസം നടത്തുകയും പൊലീസ് ബാരിക്കേഡിനു തീയിടുകയും ചെയ്ത യുട്യൂബറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 25 വയസുള്ള പ്രദീപ് ധാക എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ 36,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. നങ്ക്ളോയ് ചജ്ജു രാം കോളനി താമസക്കാരനായ പ്രദീപിനെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണ നിറമുള്ള മോഡിഫൈ ചെയ്ത ഒരു എസ് യുവി പശ്ചിം വിഹാറിലെ തിരക്കേറിയ ഫ്ലൈ ഓവറിൽ വലിയ ഗതാഗത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി നിരവധി പേർ പരാതിപ്പെട്ടിരുന്നു. എക്സിൽ ഇയാളുടെ വിഡിയോകളും പങ്കുവയ്ക്കപ്പെട്ടിരുന്നു.
കൂടുതൽ പരിശോധിച്ചപ്പോഴാണ് പ്രദീപ് പൊലീസ് ബാരിക്കേഡിന് തീയിടുന്ന വീഡിയോയും പൊലീസിന്‍റെ ശ്രദ്ധയിൽ പെട്ടത്.
പ്രദീപിന്‍റെ വാഹനത്തിൽ നിന്ന് പ്ലാസ്റ്റിക് കൊണ്ടുള്ള ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസുകാരെ തടഞ്ഞതിനെത്തുടർന്ന് പ്രദീപിനും കുടുംബത്തിനുമെതിരേ സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിക്ക് വിഘാതം സൃഷ്ടിച്ചതിന്‍റെ പേരിൽ കേസ് ചാർജ് ചെയ്തിട്ടുണ്ട്.