മെയ്ഡ് ഓഫ് ക്ലേ ആഭരണകലയിലെ 'അനുശ്രീ' സ്പര്‍ശം

വ്യത്യസ്തമായ ഡിസൈനില്‍ ആഭരണങ്ങള്‍ മെനഞ്ഞെടുക്കുന്നു. കമ്മലാണു പ്രധാനമായും ചെയ്യുന്നത്
മെയ്ഡ് ഓഫ് ക്ലേ ആഭരണകലയിലെ 'അനുശ്രീ' സ്പര്‍ശം

#നമിത മോഹനൻ

കാഴ്ചയിലും കരവിരുതിലും സ്ഥിരം ആഭരണശൈലിയില്‍ നിന്നൊരു വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്കുള്ള ഉത്തരമാണു മെയ്ഡ് ഓഫ് ക്ലേ (made of clay) എന്ന പോളിമര്‍ ജ്വല്ലറി ബ്രാന്‍ഡ്. ഇങ്ങനെ ക്ലേ കൊണ്ടുള്ള വെറൈറ്റി എന്ന വ്യത്യസ്ത ആശയം പരീക്ഷിച്ചു കൊണ്ടു വിപണിയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു ഒരു വനിതാസംരംഭക. ആഭരണങ്ങളില്‍ അഴകിന്‍റെ പുതിയ സമവാക്യങ്ങള്‍ രചിച്ച മെയ്ഡ് ഓഫ് ക്ലേ ഇന്നു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ മുന്നേറുകയാണ്. ജ്വല്ലറി ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു കൊണ്ടു സ്വന്തമായൊരു ബ്രാന്‍ഡ് വികസിപ്പിച്ചെടുത്തിരിക്കുന്നു തിരുവനന്തപുരം സ്വദേശിയായ അനുശ്രീ.

ഫോട്ടൊഗ്രഫിയില്‍ നിന്നും ജ്വല്ലറിയിലേക്ക്

അനുശ്രീയുടെ കരിയറിന്‍റെ തുടക്കം ഫ്രീലാന്‍സ് ഫോട്ടൊഗ്രഫറായിട്ടാണ് (freelance photographer). എന്നാല്‍ മഹാമാരിയുടെ കാലം എല്ലാം മാറ്റിമറിച്ചു. ഫോട്ടൊഗ്രഫിയില്‍ മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യം. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന മോഹത്തില്‍ നിന്നാണു മെയ്ഡ് ഓഫ് ക്ലേ എന്ന പോളിമര്‍ ജ്വല്ലറി ബ്രാന്‍ഡിലേക്ക് എത്തുന്നത്. ഭര്‍ത്താവിനൊപ്പം ജീവിതം ബാംഗ്ലൂരിലേക്കു പറിച്ചു നട്ടപ്പോഴാണു മെയ്ഡ് ഓഫ് ക്ലേയുടെ ആദ്യരൂപത്തിനു വിത്തുപാകുന്നത്.

'ഫോട്ടോഗ്രാഫി മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാതെ വന്നതോടെ വീട്ടിലിരുന്ന് എന്തെങ്കിലും നിര്‍മിച്ചു വില്‍പ്പന നടത്താമെന്ന് ആലോചിക്കുന്നത്.  ആദ്യം പെറ്റ് ആര്‍ട്ട് ചെയ്തു തുടങ്ങി, എന്നാല്‍ അതില്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായി, തുടര്‍ന്ന് പിന്‍ട്രസ്റ്റില്‍ നിന്നാണ് പോളിമര്‍ ക്ലേ കൊണ്ടു നിര്‍മ്മിക്കുന്ന വസ്തുക്കള്‍ കാണുന്നത്. ഇതില്‍ കൂടുതല്‍ താല്പര്യം തോന്നി. തുടര്‍ന്ന് ഞാന്‍ ഒരു കോഴ്‌സ് അറ്റന്‍റ്  ചെയ്തു.

പരീക്ഷണാര്‍ത്ഥം ആഭരണങ്ങള്‍ ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ നല്ല പ്രതികരണം ലഭിച്ചു. ഫാമിലിയും ഫ്രണ്ട്‌സും ചോദിച്ചു തുടങ്ങി. പിന്നീട്  കൂടുതല്‍ ആഭരണങ്ങള്‍ ഉണ്ടാക്കി ഫോട്ടോ എടുത്ത് വാട്‌സപ്പിലും മറ്റുമൊക്കെ സ്റ്റാറ്റസ് ഇട്ടപ്പോള്‍, ആളുകള്‍ താല്‍പര്യം പ്രകടിപ്പിച്ചു. ആരംഭിച്ച് രണ്ടാം ദിവസം തന്നെ ഓര്‍ഡറുകള്‍ വന്നു. അവിടെനിന്നും ഇന്ന് വലിയ പ്രീ ഓര്‍ഡറുകള്‍ വരെ ലഭിക്കുന്നു. ആ ചെറിയ തുടക്കത്തില്‍ നിന്നുമാണ് മെയ്ഡ് ഓഫ് ക്ലേ ഇന്ന് ഇവിടെ വരെ എത്തിനില്‍ക്കുന്നത്.' അനുശ്രീ പറഞ്ഞു.

ഇന്‍സ്റ്റഗ്രാമിലെ സുവര്‍ണകാലം

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ മെയ്ഡ് ഓഫ് ക്ലേയുടെ ഇന്‍സ്റ്റാഗ്രാം പേജ് ആരംഭിച്ചു. അവിടെനിന്നും മെയ്ഡ് ഓഫ് ക്ലേയുടെ സുവര്‍ണ്ണകാലം ആരംഭിച്ചു. സ്വന്തമായാണ് ആഭരണങ്ങളുടെ നിര്‍മാണം. സ്വന്തം കരവിരുതില്‍, വ്യത്യസ്തമായ ഡിസൈനില്‍ ആഭരണങ്ങള്‍ മെനഞ്ഞെടുക്കുന്നു. കമ്മലാണു പ്രധാനമായും ചെയ്യുന്നത്. മാലയുടെ വ്യത്യസ്തമായ ലോക്കറ്റുകളും ബ്രൂച്ചസും ഹെയർ ക്ലിപ്പുകളും ചെയ്തു നല്‍കുന്നുണ്ട്.

ജൂലൈയില്‍ അനുശ്രീ സ്വിഗ്ഗി മിനിയില്‍ സ്റ്റോര്‍ തുറന്നു, ഇതോടെ രാജ്യത്തുടനീളം മെയ്ഡ് ഓഫ് ക്ലേയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമായി തുടങ്ങി. നിരവധി ഓര്‍ഡറുകള്‍ നേടാന്‍ മെയ്ഡ് ഓഫ് ക്ലേക്ക് സാധിച്ചു. ബെംഗളൂരു, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് കൂടുതലായും വില്‍പ്പന നടക്കുന്നത്. കേരളത്തിലും ഈ ട്രെന്‍ഡിന് (trend) സ്വീകാര്യത ലഭിച്ചു വരുന്നുണ്ട്.

ആഭരണങ്ങളിലെ വെസ്റ്റേണ്‍ സ്റ്റൈല്‍

സോഷ്യല്‍ മീഡിയയിലൂടെയാണു (social media) കൂടുതലും വില്‍പന നടക്കുന്നതെന്നു അനുശ്രീ പറയുന്നു. മെയ്ഡ് ഓഫ് ക്ലേയുടെ വെബ്‌സൈറ്റ് വഴിയും ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. ആഭരണങ്ങളുടെ വെറൈറ്റി കണ്ട് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വെബ്‌സൈറ്റിലുണ്ട്.

സാധാരണയായി പോളിമര്‍ ക്ലേ കൊണ്ട് ട്രഡീഷണലായ ആഭരണങ്ങളാണ് (traditional jewellery) ചെയ്തു വരുന്നതെങ്കില്‍, അനുശ്രീയുടെ ഉല്‍പന്നങ്ങളെല്ലാം കുറച്ച് വെസ്റ്റേണ്‍ സ്‌റ്റൈലില്‍ ഉള്ളതാണ്. അതുകൊണ്ടുതന്നെ ആവശ്യക്കാരും ഏറെ. പഴയ പാഷനും പുതിയ സംരംഭജീവിതത്തില്‍ അനുശ്രീയുടെ ഒപ്പം ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ആഭരണങ്ങളുടെ ഫോട്ടൊ എടുക്കുന്നതും അനുശ്രീ തന്നെ. താന്‍ നിര്‍മിക്കുന്ന ആഭരണങ്ങളുടെ മനോഹരിത ഒട്ടും ചോരാതെ ചിത്രങ്ങളിലേക്കു പകര്‍ത്തുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com