
അതിവേഗ തീവണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്ത് പാളങ്ങളില്‍ പായുമ്പോള്‍ താര അലിക്ക് ഭയമേതുമുണ്ടായിരുന്നില്ല. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് പരിശീലനത്തിനായി ആദ്യമായി തീവണ്ടിയുടെ ക്യാബിനില്‍ കയറുമ്പോള്‍ ഇതായിരുന്നില്ല സ്ഥിതി. നല്ല പേടിയുണ്ടായിരുന്നു. തീവണ്ടി പായുമ്പോള്‍ എതിരെ അതിവേഗം വരുന്ന കാഴ്ചകളൊക്കെ ചങ്കിടിപ്പേറ്റി. പിന്നെ കഠിനമായ പരിശീലനത്തിലൂടെ ആത്മവിശ്വാസം നേടിയെടുത്തു. ഇന്ന് മണിക്കൂറില്‍ മുന്നൂറു കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന അതിവേഗ തീവണ്ടിയെ നിയന്ത്രിക്കുകയാണ് താര അലി. സൗദി അറേബ്യയില്‍ മുപ്പത്തിനാലു സ്ത്രീകള്‍ ഹൈ സ്പീഡ് ട്രെയ്ന്‍ ഡ്രൈവര്‍മാരായി കഴിഞ്ഞദിവസം ജോലി ആരംഭിച്ചു. സൗദിയിൽ ആദ്യമായാണ് സ്ത്രീകളുടെ ട്രെയ്ൻ ഡ്രൈവർമാരായി എത്തുന്നത്.
ഹരാമൈന്‍ ഹൈസ്പീഡ് തീവണ്ടിപ്പാതയില്‍ മെക്കയില്‍ നിന്നും മദീനയിലേക്കുള്ള അതിവേഗതീവണ്ടികളാണ് ഇപ്പോള്‍ വനിതകള്‍ നിയന്ത്രിക്കുന്നത്. ട്രെയ്ന്‍ ഡ്രൈവര്‍ എന്ന തസ്തികയിലേക്ക് സ്ത്രീകള്‍ എത്തുന്നതത്ര എളുപ്പമായിരുന്നില്ല. 28,000 പേരാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചത്. പതിനാലായിരം പേര്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കി. പിന്നീട് സൗദി റെയില്‍വേ പോളിടെക്‌നിക്കില്‍ പഠനവും പരിശീലനവും. ഇതൊക്കെ കഴിഞ്ഞാണു 34 പേര്‍ ട്രെയ്ന്‍ ഡ്രൈവര്‍മാരായി ചുമതലയേറ്റത്. 1157 മണിക്കുറുകളുടെ പരിശീലനമാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ പ്രായോഗിക പരിശീലനം മാത്രം 674 മണിക്കൂറുണ്ടായിരുന്നു.