സിഎഐടി നിവേദക സംഘം കേന്ദ്ര മന്ത്രി ചിരാഗ് പസ്വാനുമായി കൂടിക്കാഴ്ച നടത്തുന്നു.
ന്യൂഡൽഹി: റസ്റ്ററന്‍റുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുവരുന്ന കാര്യം ആത്മാർത്ഥമായി പരിഗണിക്കുമെന്ന് കേന്ദ്ര ഫുഡ് പ്രോസസിങ് ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രി ചിരാഗ് പസ്വാൻ. ഈ ആവശ്യം ഉന്നയിച്ച് മന്ത്രിയെ സമീപിച്ച കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി എസ്.എസ്. മനോജിന്‍റെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിനാണ് മന്ത്രി ഉറപ്പുനൽകിയത്.
ചെറുതും വലുതുമായി 30 ലക്ഷത്തിലധികം റസ്റ്ററന്‍റുകളാണ് രാജ്യത്തുള്ളത്. ഇതിൽ 5 ശതമാനം മാത്രമാണ് വലിയ ഹോട്ടൽ ശൃംഖലകളിൽപ്പെടുന്നത്. വ്യവസായമെന്നു പേരുണ്ടെങ്കിലും വ്യവസായത്തിന്‍റെ യാതൊരു ആനുകൂല്യവും ലഭിക്കാത്ത മേഖലയാണിത്.
ഫുഡ് പ്രോസസിങ് ഇൻഡസ്ട്രീസ് വകുപ്പിനു കീഴിൽ റസ്റ്ററന്‍റുകളെ കൂടി ഉൾപ്പെടുത്തി വ്യവസായം എന്ന നിലയ്ക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ നടപടി വേണമെന്നും നിവേദക സംഘം ആവശ്യപ്പെട്ടു.
അമർ പർവാണി, അഖിലേഷ് മിശ്ര, പങ്കജ് അറോറ, അശോക് വർമ, സാഗർ കേസ്റവാണി, അശോക് വാജ്പേയ്, രാകേഷ് മല്ലിക് തുടങ്ങിവർ സംഘത്തിലുണ്ടായിരുന്നു.
സാധാരണ ഗതിയിൽ ഒരു വ്യവസായം നടത്തിക്കൊണ്ടു പോകേണ്ടുന്നതിനെക്കാൾ വലിയ പ്രതിസന്ധികളാണ് ഈ മേഖലയിലുള്ളത്. അതത് ദിവസത്തെ ഉത്പന്നങ്ങൾ അന്നുതന്നെ വിപണനവും നടത്തണം. അതുകൊണ്ടുതന്നെ സ്ഥായിയായതും, അപ്രതീക്ഷിതമായതുമായ എല്ലാ പ്രതിസന്ധികളും ഈ മേഖലയിൽ വർധിച്ചുവരുന്നുവെന്നും, അതു തരണം ചെയ്യുവാൻ ഒരു മന്ത്രാലയത്തിന്‍റെ കീഴിൽ ഈ വ്യവസായത്തെ കൊണ്ടു വരേണ്ടതിന്‍റെ അനിവാര്യത നേതാക്കൾ വിശദീകരിച്ചു.