ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണം; ദേവസ്വം മന്ത്രിക്ക് നിവേദനം നൽകി ജനകീയ വികസന സമിതി

ശബരിമല ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിൽ നടന്ന സ്വർണ കവർച്ചയ്ക്ക് നേതൃത്വം നൽകിയവരാണ് ഏറ്റുമാനൂർ ദേവസ്വം ഓഫീസിലും പ്രവർത്തിച്ചിരുന്നത്
Demand to examine the purity of the seven-and-a-half-gold elephant

ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണം; ദേവസ്വം മന്ത്രിക്ക് നിവേദനം നൽകി ജനകീയ വികസന സമിതി

Updated on

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സമിതി, ദേവസ്വം മന്ത്രി കെ. മുരളീധരന് നിവേദനം സമർപ്പിച്ചു.

ശബരിമല ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിൽ നടന്ന സ്വർണ കവർച്ചയ്ക്ക് നേതൃത്വം നൽകിയവരാണ് ഏറ്റുമാനൂർ ദേവസ്വം ഓഫീസിലും പ്രവർത്തിച്ചിരുന്നത്. കേരള ഹൈക്കോടതിയിൽ ഡിബി. പി. 42/2026 നമ്പർ, എം.ജി പ്രസാദ് കുമാർ നൽകിയ ഹർജിയിൽ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസ് റോഡ് പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെങ്കിലും, കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ആയതിനാൽ സത്യാവസ്ഥ ജനങ്ങൾക്ക് മനസിലാക്കുവാനുള്ള അവകാശം ഉണ്ടെന്നും ഇത് സംബന്ധിച്ച നടപടി ഉടൻ സ്വീകരിക്കണമെന്നും സമിതി പ്രസിഡണ്ട് ബി രാജീവിന്‍റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ പറയുന്നു.

അതേപോലെ ക്ഷേത്രാചാരങ്ങൾക്കും, ജനങ്ങളുടെ അഭിലാഷത്തിലും വിരുദ്ധമായിട്ടാണ് അവിടെ നിലനിന്നിരുന്ന അയ്യപ്പൻകോവിൽ പൊളിച്ചു മാറ്റി അതേ സ്ഥാനത്ത് പിൽഗ്രിം സെന്‍റർ തുടങ്ങുവാനുള്ള നടപടി സ്വീകരിച്ചിരുന്നത്. ഭക്തജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൽഗ്രിം സെന്‍ററിന്‍റെ പണി തൽക്കാലം നിർത്തിവച്ചിട്ടുണ്ട്. ഉത്സവ സമയത്ത് ആന എഴുന്നള്ളിപ്പിന് വിഘാതം സൃഷ്ടിക്കുന്ന രീതിയിൽ സെന്റർ അവിടെത്തന്നെ സ്ഥാപിക്കുവാനുള്ള നടപടിയിൽ നിന്നും ദേവസ്വം ബോർഡ് പിന്മാറണമെന്നും നിവേദനത്തിലുണ്ട്.

ഇതോടൊപ്പം ദേവസ്വം വക വസ്തുവും കെട്ടിടവും ദീർഘകാലമായി ഇലക്ഷൻ കമ്മീഷൻ, കരാർ വ്യവസ്ഥയിൽ ദേവസ്വം വകുപ്പിൽ നിന്നും കൈയടക്കി വെച്ചിരിക്കുകയാണ്. ഇത് തിരിച്ചുപിടിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.

മഹാദേവക്ഷേത്രത്തിന്റെ മൈതാനത്തിന് സമീപം കോവിൽ പാടം റോഡിൽ നിന്നും ആരംഭിച്ച ബൈപ്പാസ് റോഡിൽ എത്തിച്ചേരുന്ന ലിങ്ക് റോഡ് നിർമിക്കണം. തെക്കേ ഗോപുരത്തിൽ നിന്നും സർവീസ് സ്റ്റേഷന്റെ തെക്കുവശത്ത് കൂടി ഇപ്പോൾ നിലവിലുള്ള പത്തടി റോഡ് വികസിപ്പിച്ച് 60 അടി നീളത്തിൽ മണർകാട് ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കണം. മണ്ഡല കാലത്തും, ഉത്സവ കാലത്തും പാലാ റോഡിലെയും എംസി റോഡിലെയും ഗതാഗത കുരുക്ക് ഇതുമൂലം അഴിക്കുവാൻ കഴിയും. ദേവസ്വം ബോർഡ് മുൻകൈയെടുത്ത് ഈ റോഡ് യാഥാർഥ്യമാക്കണമെന്നും ജനകീയ വികസന സമിതി നിവേദനത്തിൽ ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com