ടിക്കറ്റ് സൗജന്യമായി റദ്ദാക്കാം; റീഫണ്ട് നയത്തിൽ മാറ്റം വരുത്തി ഡിജിസിഎ
Representative image
ന്യൂഡൽഹി: വിമാനയാത്രികർക്ക് ആശ്വാസം നൽകുന്ന വാർത്തയുമായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കുകയോ, യാത്രാ തീയതി മാറ്റുകയോ ചെയ്യാമെന്നുളളതാണ് പുതിയ രീതി. സാധാരണഗതിയിൽ ടിക്കറ്റ് ബുക്ക് ചെയ്തശേഷം യാത്രാ പദ്ധതിയിൽ മാറ്റം വരുത്തിയാൽ വൻ ബാധ്യതയാണ് വരാറുള്ളത്. മിക്ക ഫ്ലൈറ്റ് ബുക്കിംഗ് വെബ്സൈറ്റുകളും ടിക്കറ്റ് സൗജന്യമായി റദ്ദാക്കാനും പുനഃക്രമീകരിക്കാനും അവസരം നൽകാറുണ്ട്.
എന്നാൽ ഇതിനായി അധിക തുക നൽകേണ്ടി വരും. എന്നാൽ ഈ സൗകര്യം ഒരു തവണ മാത്രമേ ഉപയോഗിക്കാനാവൂയെന്നതാണ് നിയമം. എയർലൈനുകൾ യാത്രക്കാർക്ക് ഒരു ലുക്ക് ഇൻ സൗകര്യം നൽകണമെന്നാണ് ഡിജിസിഎയുടെ നിർദ്ദേശം. ഇത് ടിക്കറ്റ് ബുക്ക് ചെയ്ത സമയം മുതൽ 48 മണിക്കൂർ വരെയായിരിക്കും.
ഈ സമയപരിധിക്കുളളിൽ ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ ലഭിക്കും. ഈ സമയത്തിനുളളിൽ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കാനും പുനക്രമീകരിക്കാനും സാധിക്കും. പക്ഷേ വീണ്ടും ബുക്ക് ചെയ്യുന്ന ഫ്ലൈറ്റിന്‍റെ നിരക്ക് നൽകേണ്ടിവരുമെന്നും ഡിജിസിഎ അധികൃതർ വ്യക്തമാക്കി.എന്നാൽ ഈ നിയമം നടപ്പാക്കിയാൽ എല്ലാവർക്കും ബാധകമാവില്ല.
കരട് സിഎആർ പ്രകാരം പുറപ്പെടാൻ 5 ദിവസത്തിന് താഴെ സമയമുളള ആഭ്യന്തരവിമാനങ്ങൾക്കും, 15 ദിവസത്തിന് താഴെ സമയമുളള അന്താരാഷ്ട്ര വിമാനങ്ങൾക്കും ഈ ലുക്ക് ഇൻ സൗകര്യം ബാധകമാവില്ലെന്നാണ് നിയമമെന്നും ഡിജിസിഎ കരട് സിഎആറിൽ പറയുന്നു.