#ബിസിനസ് ലേഖകൻ
കൊച്ചി: ഇന്ത്യയുടെ സെമികണ്ടക്റ്റര്‍ വ്യവസായ മേഖലയില്‍ നിക്ഷേപിക്കാന്‍ ആഗോള കമ്പനികള്‍ സജീവമായി രംഗത്തെത്തുന്നു. ഇസ്രയേലിലെ മുന്‍നിര സെമികണ്ടക്റ്റര്‍ ചിപ്പ് നിർമാണ കമ്പനിയായ ടവര്‍ ഇന്ത്യയില്‍ പുതിയ ചിപ്പ് ഫാബ്രിക്കേഷന്‍ യൂണിറ്റ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കി. ഇസ്രയേല്‍ കമ്പനിക്കായി വിപുലമായ ആനുകൂല്യങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയേക്കും.
ഇന്ത്യയിലെ ആദ്യത്തെ മൈക്രോ ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ് മാനുഫാക്ച്ചറിങ് സംവിധാനമാണ് ടവര്‍ ഒരുക്കുന്നത്. 1000 കോടി ഡോളറിന്‍റെ നിക്ഷേപമാണ് പദ്ധതിയില്‍ പ്രതീക്ഷിക്കുന്നത്. ഇതില്‍ പകുതി തുക കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സെമികണ്ടക്റ്റര്‍ മിഷന്‍റെ ഭാഗമായി സബ്സിഡിയായി കേന്ദ്ര സര്‍ക്കാര്‍ നല്‍കും. എച്ച്സിഎല്ലും തായ്‌വാനിലെ ഫോക്സോണുമായുള്ള സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ അസംബ്ലിങ്ങും ടെസ്റ്റിങ്ങിനുമുള്ള യൂണിറ്റിനും സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കിയേക്കും.
ആഭ്യന്തരമായി ചിപ്പുകള്‍ നിർമിക്കുന്നതിന് വന്‍കിട രാജ്യാന്തര കമ്പനികളുടെ ഉള്‍പ്പെടെ 2100 കോടി ഡോളറിന്‍റെ നിക്ഷേപമാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ പരിഗണിക്കുന്നത്. അമെരിക്ക, ചൈന, ജപ്പാന്‍ എന്നീ വന്‍ ശക്തികളുമായി മത്സരിച്ച് ഈ വിപണിയിലെ വിഹിതം വർധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രാജ്യത്തെ മുന്‍നിര കോര്‍പ്പറേറ്റ് ഗ്രൂപ്പായ ടാറ്റ സണ്‍സ് 800 കോടി ഡോളര്‍ നിക്ഷേപത്തില്‍ പുതിയ ചിപ്പ് ഫാബ്രിക്കേഷന്‍ യൂണിറ്റ് ആരംഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലാണ് രണ്ട് പദ്ധതികളും ആരംഭിക്കുന്നത്. 1000 കോടി രൂപയിലധികം നിക്ഷേപമുള്ള വന്‍കിട ചിപ്പ് നിർമാണ പദ്ധതികളില്‍ 50% വരെ സഹായം കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കും. ലോകത്തിലെ മുന്‍നിര ചിപ്പ്
നിർമാതാക്കളായ ഇന്‍റല്‍ ഉള്‍പ്പെടെയുള്ളവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോകത്തിലെ വന്‍കിട കമ്പനിയായ തായ്‌വാനിലെ പവര്‍ചിപ്പ് മാനുഫാക്ച്ചറിങ്ങുമായി ചേര്‍ന്ന് ചിപ്പ് നിർമാണ സംരംഭം ആരംഭിക്കാനാണ് ടാറ്റ ഗ്രൂപ്പ് തയാറെടുക്കുന്നത്. യുണൈറ്റഡ് മൈക്രോ ഇലക്‌ട്രോണിക്സുമായും സംയുക്ത സംരംഭത്തിന് ടാറ്റ ഗ്രൂപ്പിന് ആലോചനയുണ്ട്.