വിധിയെഴുതി കേരളം; ഇനി കാത്തിരിപ്പിന്‍റെ കാലം
file photo
ആവേശകരമായ പ്രചാരണങ്ങൾക്കും വാദ പ്രതിവാദങ്ങൾക്കുമൊടുവിൽ ജനാധിപത്യ കേരളം വിധിയെഴുതിക്കഴിഞ്ഞു. ജനാധിപത്യത്തിന്‍റെ ഉത്സവത്തിൽ പങ്കുചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാർ ഇനി ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ്. സംസ്ഥാനത്തുടനീളം രേഖപ്പെടുത്തിയ ഉയർന്ന പോളിങ് ശതമാനം കേരള ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ പ്രതിഫലനമായി കാണാം. ജനങ്ങൾ കാണിച്ച താത്പര്യം ഭരണമാറ്റത്തിനോ ഭരണത്തുടർച്ചയ്ക്കോ ആവട്ടെ, കന്നി വോട്ടർമാർ അടക്കം വലിയ തോതിൽ പോളിങ് ബൂത്തുകളിലേക്ക് എത്താൻ കാണിച്ച മനോഭാവം അഭിനന്ദനം അർഹിക്കുന്നു.
മേയ് നാലിനാണ് വോട്ടെണ്ണൽ. പോളിങ് കഴിഞ്ഞ് ഫലപ്രഖ്യാപനത്തിനായി ഇത്രയധികം ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്നത് രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർഥികളെയും വോട്ടർമാരെയും ഒരുപോലെ ഉത്കണ്ഠാകുലരാക്കുന്നുണ്ട്. അഭിപ്രായ സർവെകളുടെയും കണക്കുകൂട്ടലുകളുടെയും പേരിൽ പതിവുപോലെ വലിയ തർക്കവിതർക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. യഥാർഥ ഫലം വരാനിരിക്കെ, വെറുമൊരു കൗതുകം എന്നതിലപ്പുറം ഇവയ്ക്കൊന്നും പ്രസക്തിയില്ലെങ്കിലും, രാഷ്ട്രീയ കുതുകികൾക്ക് ഫലപ്രഖ്യാപനം വരെ നേരം കളയാനും സമാശ്വാസം കണ്ടെത്താനും ഒരു വിഷയമാണ് അതും. അതിലൊക്കെ അപ്പുറം, ആരു ജയിച്ചാലും പ്രകടന പത്രികകൾ വെറും കടലാസ് രേഖകളായി ഒതുങ്ങരുതെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്.
വാഗ്ദാനങ്ങൾ അവസാന നിമിഷം തുന്നിക്കൂട്ടിയ വെറും വാക്കുകളാവാതെ, നടപ്പിലാക്കാൻ സാധിക്കുന്ന വികസന കാഴ്ചപ്പാടുകളാവുമെന്നാണ് വോട്ടർമാർ എപ്പോഴും പ്രതീക്ഷിക്കുക, പലപ്പോഴും അതു പാളിപ്പോകാറുണ്ടെങ്കിലും. ആര് അധികാരത്തിൽ വന്നാലും, ജനങ്ങൾക്കു നൽകിയ ഉറപ്പുകൾ പാലിക്കാൻ അവർ ബാധ്യസ്ഥരാണ്. ഖജനാവിന്‍റെ അവസ്ഥയോ ഭരണപരമായ പരിമിതികളോ പറഞ്ഞ് വാഗ്ദാനങ്ങളിൽ നിന്ന് പിന്നാക്കം പോകുന്നത് ജനാധിപത്യവിരുദ്ധമാണ്. അതല്ലെങ്കിൽ, അതൊക്കെ പരിഗണിച്ചു വേണമായിരുന്നു തെരഞ്ഞെടുപ്പിനു മുൻപേ വാഗ്ദാനങ്ങൾ പുറപ്പെടുവിക്കാൻ. ക്ഷേമ പെൻഷനുകൾ, തൊഴിലില്ലായ്മ പരിഹരിക്കൽ, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളിൽ ഭരണകൂടം കൂടുതൽ ജാഗ്രത കാട്ടേണ്ടതുണ്ട്.
ഇതിനൊപ്പം, സംസ്ഥാനത്തിന്‍റെ വികസന കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് പ്രവർത്തിക്കാൻ എൽഡിഎഫും യുഡിഎഫും എൻഡിഎയും തയാറാകുകയും വേണം. സംസ്ഥാനം നേരിടുന്ന പൊതുവായ പ്രശ്നങ്ങളിലും കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നതിലും എല്ലാവരും ഒരേ മനസോടെ കൈകോർത്തു പ്രവർത്തിക്കേണ്ടത് സംസ്ഥാനത്തിന്‍റെ ഉത്തമ താത്പര്യങ്ങൾ സംരക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്. കേരളത്തിന്‍റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും റോഡ് - റെയ്‌ൽ - പാലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും, ഹൈസ്പീഡ് റെയ്‌ലും മെട്രൊ റെയ്‌ലും പോലുള്ള വൻകിട പദ്ധതികളിലും, ഒപ്പം പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള സുസ്ഥിര വികസനത്തിന്‍റെ കാര്യത്തിലും കൃത്യമായ ധാരണയിലെത്താനും ജനങ്ങളുടെ വിശ്വാസം ആർജിച്ച് മുന്നോട്ടു പോകാനും രാഷ്ട്രീയ ഐക്യം അനിവാര്യമാണ്.
2018-ലെ പ്രളയവും പിന്നീട് വന്ന കൊവിഡ് മഹാമാരിയും പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ നാം പഠിച്ച ഒരുമയുടെ പാഠങ്ങൾ ഉൾക്കൊണ്ട്, ഭാവി വികസനം സുസ്ഥിരമാക്കാൻ ഭരണ-പ്രതിപക്ഷ ഭേദമന്യേ ശ്രമങ്ങൾ ഉണ്ടാകണം. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പരസ്പരം വാരിയെറിഞ്ഞ ചെളിയുടെയും ചവറിന്‍റെയും ബാക്കി സ്വന്തം കുപ്പായങ്ങളിൽ നിന്നു കഴുകിക്കളയുന്നതിനൊപ്പം, അടുത്ത തെരഞ്ഞെടുപ്പ് വരെയെങ്കിലും പ്രാഥമിക ലക്ഷ്യം പഴിചാരലാവാതെ നാടിന്‍റെ നന്മയായിരിക്കണം എന്ന ബോധ്യം എല്ലാ രാഷ്ട്രീയക്കാർക്കും ആവശ്യമാണ്.
ഭരണകർത്താക്കളുടെ ശൈലിയിലും പെരുമാറ്റത്തിലും വിനയവും അന്തസ്സും ഉണ്ടാകേണ്ടത് ജനാധിപത്യത്തിന്‍റെ നിലനിൽപ്പിനു തന്നെ അത്യാവശ്യമാണ്. വിയോജിക്കുന്നവരെ പുച്ഛവും പരിഹാസവും നിറഞ്ഞ വാക്കുകൾ കൊണ്ട് നേരിടുന്നത് പക്വമായ രാഷ്ട്രീയമല്ല. മേയ് നാലിനു പുറത്തുവരുന്ന ജനവിധി എന്തായാലും അത് വിനയപൂർവം സ്വീകരിക്കാനും നാടിനു വേണ്ടി പ്രവർത്തിക്കാനും എല്ലാ പാർട്ടികൾക്കും സാധിക്കണം. വോട്ടർമാർ നൽകുന്ന ഈ വലിയ ഉത്തരവാദിത്വം ഭരണാധികാരികൾ അർഹമായ ഗൗരവത്തോടെ കാണുമെന്നു നമുക്ക് പ്രത്യാശിക്കാം. സംസ്ഥാനത്തിന്‍റെ സമഗ്ര പുരോഗതിക്കായി എല്ലാ മുന്നണികളും ഒത്തൊരുമിച്ച് നിൽക്കുന്ന ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും കേരളം തുടക്കം കുറിക്കട്ടെ.