നാല് വർഷ ബിരുദ കോഴ്സിന് മാനദണ്ഡങ്ങളായി.
freepik.com
തൃശൂർ: കഴിഞ്ഞ അക്കാഡമിക് വർഷം ആരംഭിച്ച നാലു വർഷ ബിരുദ പ്രോഗ്രാമുകളിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കും ക്രെഡിറ്റും അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയാറാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഒന്ന്, മൂന്നു സെമസ്റ്റർ പരീക്ഷ നവംബർ 3 മുതൽ 18 വരെ നടത്തി ഡിസംബർ 15നകം ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
നാലു വർഷ ബിരുദ പരീക്ഷയുടെ ചോദ്യ ബാങ്ക് തയ്യാറാക്കുന്നതിന് എഐ സോഫ്റ്റ്‌വെയർ ഉപയോഗിക്കും. വിദ്യാർഥികളുടെ പരാതികളും ആശങ്കകളും പരിഹരിക്കാൻ പോർട്ടൽ അടക്കമുള്ള സ്ഥിരം സംവിധാനം സർവകലാശാലകൾ ഏർപ്പെടുത്തും. എൻസിസി, എൻഎസ്എസ് തുടങ്ങിയവയിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് അത്തരം പ്രോഗ്രാമുകളെ വാല്യൂ ആഡഡ് കോഴ്സുകളാക്കി ക്രെഡിറ്റ് നേടാനും അവസരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നാലു വർഷ ബിരുദ പ്രോഗ്രാം വിദ്യാർഥികൾക്കായി ഇന്‍റേൺഷിപ്പ് അവസരങ്ങൾ ലഭ്യമാക്കാൻ പോർട്ടൽ ഉടൻ പ്രവർത്തനസജ്ജമാകും. മേജർ വിഷയങ്ങൾ മാറിയവർക്കും മറ്റു സർവകലാശാലകളിൽ നിന്ന് മാറിവന്നവർക്കും അക്സിലറേറ്റഡ് ഡിഗ്രി പ്രോഗ്രാം തെരഞ്ഞെടുത്തവർക്കും അധിക ക്രെഡിറ്റുകൾ ലഭ്യമാക്കാൻ ഓൺലൈൻ കോഴ്സുകൾ നൽകുന്നതിന് പ്ലാറ്റ് ഫോം (കെ-ലേൺ) ഉന്നത വിദ്യാഭ്യാസ കൗൺസിൽ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.