രേണു സുധി
സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെക്കുറിച്ച് പ്രതികരണവുമായി രേണു സുധി. എല്ലാവരേയും പോലെ ഒരു സാധാരണ മനുഷ്യനാണ് താനെന്നും സങ്കടങ്ങളും സന്തോഷങ്ങളും അടക്കം എല്ലാ വികാരങ്ങളും തനിക്കുമുണ്ടെന്നും രേണു സുധി പ്രതികരിച്ചു. ഭർത്താവ് മരിച്ചെന്ന് പറഞ്ഞ് ഒന്നും പറ്റില്ലെന്ന അവസ്ഥയാണെന്നും രേണു പറഞ്ഞു.
"വീട്ടിൽ പപ്പക്കും അമ്മയ്ക്കും സുഖമില്ല. ഞാനാണ് കുടുംബം നോക്കുന്നത്. എനിക്ക് നോക്കിയേ പറ്റൂ. എന്‍റെ കുഞ്ഞുങ്ങളെ എനിക്ക് പട്ടിണിക്കിടാൻ പറ്റില്ല. ജീവിതം വഴിമുട്ടി നിന്നപ്പോൾ എന്തോ ഭാഗ്യം പോലെ ചെറിയ ചെറിയ ആൽബങ്ങളും നാടകങ്ങളും ചെയ്ത് വന്നതാണ് ഞാൻ. സുധിച്ചേട്ടന്‍റെ അനുഗ്രഹം കൊണ്ട് ബിഗ് ബോസ് പോലെ വലിയൊരു ഷോയിലേക്ക് എന്നെ വിളിച്ചതും. അന്ന് ഞാൻ എന്താണെന്ന് നിങ്ങൾ എല്ലാവരും കണ്ടതാണ്. കുറ്റം പറയുന്ന ഒരു വിഭാഗം ഉണ്ടായിട്ടും എന്നെ ഇഷ്ടപ്പെടുന്നവർ അപ്പോഴും ഉണ്ടായിരുന്നു." രേണു സുധി പറയുന്നു.
സാരി ഉടുക്കുമ്പോൾ വയറുകാണും. അല്ലാതെ സാരിയുടെ മുകളിൽ കൂടി വയറു കാണാതെ തോർത്ത് മുറുക്കിക്കെട്ടണോ? അതോ പറുദയിടണോ? അതൊന്നും എന്നെക്കൊണ്ട് പറ്റില്ല. പണ്ടത്തെ സ്ത്രീകൾ തോർത്തും മുണ്ടും ഉടുത്തല്ലേ നടന്നിരുന്നത്? അപ്പോൾ വയർ കണ്ടിട്ടില്ലേ? പിന്നെ ഇപ്പോഴെന്താണ് പ്രശ്നമെന്നും രേണു ചോദിക്കുന്നു. വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു രേണുവിന്‍റെ പ്രതികരണം.
മൂത്ത മകൻ കിച്ചു ഇത്തരം വിമർശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന ചോദ്യത്തിന് അവൻ ഇത്തരം വിഷയങ്ങളിൽ ഇടപെടാറില്ലെന്നാണ് രേണു മറുപടി നൽകിയത്. ഇന്‍റിമേറ്റ് രംഗങ്ങളുള്ള ആൽബം ചെയ്തതിനെതിരേ കിച്ചു പ്രതികരിച്ചു എന്ന വാർത്തകളോട് ആ പറയുന്നവരുടെ മക്കളാകും പ്രതികരിച്ചതെന്നാണ് രേണു പറഞ്ഞത്. കിച്ചു താൻ ചെയ്ത ആൽബങ്ങളെപ്പറ്റിയോ വർക്കുകളെപ്പറ്റിയോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഒരു ദിവസം തന്‍റെ ഒരാൽബം കണ്ടിട്ട് മനസിലാകാതെ എന്താ അമ്മാ ഇതിന്റെ കഥ എന്നു ചോദിച്ചു വിളിച്ചു. അതല്ലാതെ മറ്റൊന്നും അവൻ ചോദിച്ചിട്ടില്ലെന്ന് രേണു മറുപടി നൽകി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രേണു സുധിയുടെ പ്രതികരണം.