സുബീഷ് സുധി

 
Entertainment

എപ്പോൾ വേണമെങ്കിലും ജയിലിലാവും, വീട് ജപ്തിയിൽ, രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു: തുറന്നു പറഞ്ഞ് സുബീഷ് സുധി

ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രം നിർമിച്ച് താൻ കടക്കെണിയിലായെന്ന് നടൻ

Manju Soman

ചെറിയ വേഷങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ നടനാണ് സുബീഷ് സുധി. ഇപ്പോൾ താൻ കടന്നുപോകുന്ന ദുരിതകാലത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ. വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാണ് എന്നാണ് സുബീഷ് പറയുന്നത്. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രം നിർമിച്ച് താൻ കടക്കെണിയിലായെന്നാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ നടൻ തുറന്നു പറഞ്ഞത്. വീട് ജപ്തിയിലാണെന്നും എപ്പോൾ വേണമെങ്കിലും ജയിലിലാവും എന്നുമാണ് സുബീഷ് പറഞ്ഞത്. രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തന്നെ ദൈവത്തിനു പോലും വേണ്ട എന്നാണ് സുബീഷ് പറയുന്നത്.

സുബീഷ് സുധിയുടെ കുറിപ്പ് വായിക്കാം

വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത് . 2024 മാർച്ച്‌ 8 പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും എക്സാമും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.

സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ്‌ കട്ട്‌ ചെയ്തു .

റിലീസ് നു 2 ദിവസം മുന്നേ തിരക്കഥകൃത്തു നിസാംക്ക മരണപെട്ടു. പിന്നേ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറെ ഏജന്റ്മാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല.

ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട്‌ തന്നവർ എനിക്കു എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി . എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം 40ഓളം കാളുകൾ ആണ് വരുന്നത് കടകാരുടേത്.

പിടിച്ചു നില്കാനാവാതെ 2 തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. സൂയിസൈഡ് attemptന് മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ചിരുന്നു. അവരിൽ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. aswathy മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.

ഈ നല്ല സിനിമ തിയേറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിൽ ആണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിൽ ആണ്. ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം.

വന്ദേ മാതരം വിവാദം; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി

അപ്രതീക്ഷിത പ്രഖ്യാപനം; നടൻ ദേവൻ ബിജെപി വിട്ടു

മുംബൈയിൽ നാവികസേനാ ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയിൽ

ഹിമാചലിൽ കനത്ത മഴ; 118 റോഡുകൾ അടച്ചു, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വാരണാസി വിമാനത്താവളത്തിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി; രണ്ട് പേർക്ക് പരുക്ക്