സ്നേഹത്തിന്‍റെ അപൂർവ തലങ്ങൾ; യൂട്യൂബിൽ ഹിറ്റായി ആർദ്രം|Video
സ്നേഹത്തിന്‍റെ അപൂർവമായ തലങ്ങളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ട് യൂട്യൂബിൽ സൂപ്പർഹിറ്റായി മാറുകയാണ് ആർദ്രം എന്ന ഷോർട്ട് ഫിലിം. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചെറുചിത്രം നിർമിച്ചിരിക്കുന്നത്. ഏക മകന്‍റെ വേർപാടിൽ തകർന്ന ഒരു അമ്മയുടെയും സഹോദരിയുടെയും ദുരവസ്ഥയും, അപ്രതീക്ഷിതമായുണ്ടായ ആ ദുരന്തത്തിന് ഉത്തരവാദി കൂടിയായ ഒരു നായ, ദുഃഖിതയായ അമ്മയിൽ നിന്ന് മാപ്പ് തേടി അവരുടെ വീട്ടിലേക്ക് വരുന്ന വികാരനിർഭരമായ കഥയാണ് ആർദ്രം പറയുന്നത്.
ചിൽ എന്ന നായയാണ് ചിത്രത്തിൽ അതിഗംഭീര പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. എക്കോ എന്ന സിനിമയിൽ നായകളെ പരിശീലിപ്പിച്ച ജിജേഷ്, ഷാജി ബാലരാമപുരം എന്നിവരാണ് ആർദ്രത്തിലെ ചില്ലിന്‍റെയും പരിശീലകർ. അമ്മ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് നിരവധി സീരിയലുകളിൽ ജനങ്ങളുടെ പ്രിയതാരമായി വന്ന വിജയകുമാരിയാണ്. കുര്യൻ, അശ്വതി, രാജിക തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
ശിവനന്ദു പിക്ചർസ് എന്ന യൂട്യൂബ് ചാനലിൽ സ്ട്രീം ചെയ്യുന്ന ആർദ്രം ഇപ്പോൾ തന്നെ തൊണ്ണൂറ്റയ്യായിരം പേർ കണ്ടു കഴിഞ്ഞു.
വി.വി.ശ്രീജിത്ത് കഥയും തിരക്കഥയും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച ആർദ്രത്തിന്‍റെ നിർമ്മാതാവ് ലക്ഷ്മി ശ്രീജിത്താണ്. നിരവധി സിനിമകൾക്കു ക്യാമറ ചലിപ്പിച്ച വിപിൻ ചന്ദ്രനാണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡായ ഈ ഷോർട്ഫിലിമിന്‍റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബാക്ക്ഗ്രൗണ്ട് സ്കോറും സോങ്ങും അഭിജിത് രവികുമാറിന്‍റേതാണ്. അഭിരാം രവികുമാർ ലിറിക്‌സും റബീഷ് ബി ർ ഓഡിയോഗ്രഫിയും നിർവഹിച്ചിരിക്കുന്നു. ആലാപനം അനുശ്രീ അനിൽകുമാറിന്‍റേതാണ്.