ഹനാൻ ഷാ
ലൈംഗിക ആരോപണം ഉന്നയിച്ച് നടനിൽ നിന്ന് പണം തട്ടിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഗായകൻ ഹനാൻ ഷാ. എന്‍റെ കാസറ്റ് ഹക്കീമുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലാണ് ഹനാൻ വ്യക്തത വരുത്തിയത്. നടനെതിരേ ആരോപണം പിൻവലിപ്പിക്കാന് ഹക്കിമിനെ ഫോണിൽ ബന്ധപ്പെട്ടു എന്നത് ശരിയാണെന്നും എന്നാൽ മധ്യസ്ഥത വഹിക്കുകയോ പണം തട്ടിയെടുക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഹനാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
ഡോക്‌ടർ ഡ്രൈക്ക് അനന്തു സുൽജിത്ത് എന്ന എൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് ഹനാൻ ഷായ്ക്ക് എതിരേ ആരോപണം ഉയർന്നത്. ലൈംഗീക ആരോപണം പിൻവലിപ്പിക്കാനായി നടനിൽ നിന്ന് പണം തട്ടിയെടുത്തെന്നായിരുന്നു ആരോപണം. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിനു പിന്നാലെയാണ് പ്രതികരണവുമായി ഹനാൻ തന്നെ രംഗത്തെത്തിയത്. ആരോപണം വ്യാജമാണ് എന്നാണ് ഹനാൻ കുറിപ്പിൽ പറയുന്നത്.
താനും നടനും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഇത്തരത്തിൽ ആരോപണം ഉയർന്നത്. എന്‍റെ കാസറ്റ് ഹക്കിം എന്ന അക്കൗണ്ട് താൻ ഫോളോ ചെയ്യുന്ന വ്യക്തി താനായതുകൊണ്ടും നടനും മാനേജറിനും ഹക്കിമിനെ ബന്ധപ്പെടാൻ സാധിക്കാത്തതുകൊണ്ടുമാണ് ഹക്കിമിനെ വിളിച്ചത് എന്നാണ് ഹനാൻ പറയുന്നത്. സ്റ്റോറി നീക്കം ചെയ്യാൻ 25 ലക്ഷം രൂപ ഹക്കിം അവശ്യപ്പെട്ടു. നേരിട്ട് പണം എത്തിച്ചുകൊടുക്കാനുള്ള ബുദ്ധിമുട്ടുള്ളതിനാലാണ് തന്‍റെ സുഹൃത്ത് സവാദിന്‍റെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയത്. താൻ ഹക്കിമുമായി ചേർന്ന് പണം തട്ടിയെന്ന് നടന് പരാതിയില്ലെന്നും ഇപ്പോഴും അദ്ദേഹവുമായി നല്ല ബന്ധത്തിലാണെന്നും ഹനാൻ പറയുന്നു. തന്നെ ക്രൂശിക്കാനും കരിവാരിതേക്കാനുമാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. ചിത്രത്തിന്‍റെ നിർമാതാവിനേയും തന്‍റെ സുഹൃത്ത് സവാദിനേയും അനാവശ്യമായി ഇതിലേക്ക് വലിച്ചിഴച്ചു. തനിക്കെതിരേ കളവായ കണ്ടന്‍റ് പോസ്റ്റ് ചെയ്ത എല്ലാവർക്കും എതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഹനാൻ പോസ്റ്റിൽ പറയുന്നു.